പഞ്ചക്ഷതങ്ങൾ
From Wikipedia, the free encyclopedia
ക്രൈസ്തവ വിശ്വാസമനുസരിച്ച് യേശുക്രിസ്തു കുരിശില്‍ തറയ്ക്കപ്പെട്ടപ്പോഴുണ്ടായതെന്ന് വിശ്വസിക്കപ്പെടുന്ന അഞ്ചു മുറിവുകളെയാണ് പഞ്ചക്ഷതങ്ങൾ എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. ഈ മുറിവുകളെ സംബന്ധിച്ച് വ്യക്തമായ വിവരണങ്ങളൊന്നും സുവിശേഷങ്ങളിൽ കാണുന്നില്ല. അതേസമയം യോഹന്നാന്റെ സുവിശേഷത്തിൽ "എല്ലുകളൊന്നും പൊട്ടിയിരുന്നില്ലെന്ന്" വിവരിക്കുന്നുമുണ്ട്. [1].
കരിശിൽ തറച്ചപ്പോൾ കുരിശിന്റെ കുറുകയുള്ള പടിയുമായി ശരീരം ബന്ധിപ്പിക്കുന്നതിന് ഇരു കൈകളിലും ഒരോ ആണികൾ വീതം തറച്ചപ്പോൾ രണ്ടുമുറിവുകൾ ഉണ്ടായി എന്നും കുരിശിന്റെ നെടുകെയുള്ള തടിയിൽ കാലുകൾ കൂട്ടിവെച്ച് കാൽപ്പാദങ്ങളിൽ ആണി തറച്ചപ്പോൾ ഇരു കാലുകളിലുമായി മൂന്നും നാലും മുറിവുകൾ ഉണ്ടായി എന്നും കുരിശിൽ യേശുവിന്റെ മരണം ഉറപ്പാക്കുന്നതിനായി ഒരു ഭടൻ കുന്തം കൊണ്ട് ശരീരത്തിന്റെ പാർശ്വഭാഗത്ത് കുത്തിയെന്നും അതാണ് അഞ്ചാമത്തെ മുറിവെന്നും വിശ്വസിക്കപ്പെടുന്നു. [2] കുരിശാരോഹണ സമയത്തെ വിവരണങ്ങൾക്കനുസരിച്ചാണെങ്കിൽ ഇതിലധികം മുറിവുകൾ യേശുവിന് ഏറ്റിരിക്കും എന്ന് വാദിക്കുന്നവരും ഉണ്ട്. തലയിൽ മുൾക്കിരീടം വെച്ചതിലും ചാട്ടവാറടികൾ ഏറ്റതിലും വെച്ച് മറ്റ് ധാരാളം മുറിവുകൾ ഉണ്ടായിട്ടുണ്ടാവും എന്നാണ് അവർ വാദിക്കുന്നത്. അതുപൊലെ കൈകളിൽ ആണി തറച്ചുവെന്ന് പറയുന്നത് മണിബന്ധത്തിലാണോ, കൈവെള്ളയിലാണോ എന്നതിലും തർക്കമുന്നയിക്കുന്നവരുണ്ട്. [1]
പാർശ്വഭാഗത്തുനിന്നും കുന്തം കൊണ്ട് കുത്തിയപ്പോഴുണ്ടായ മുറിവിൽ നിന്നും രക്തവും വെള്ളവും പുറത്തുചാടി എന്ന് യോഹന്നാന്റെ സുവിശേഷം ( 19:34) പറയുന്നു. യേശു ഒരേ സമയം മനുഷ്യനും അതേ സമയം ദൈവവുമായിരുന്നു എന്നതിന്റെ സൂചനയാണിതെന്ന് ഈ ഭാഗം വ്യാഖ്യാനിക്കുന്നവർ അവകാശപ്പെടുന്നു. [3]. പഞ്ചക്ഷതങ്ങളെ സംബന്ധിച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ആരാധനാക്രമം ലോകത്തിന്റ ചിലഭാഗങ്ങളിലെ ക്രൈസ്തവർക്കിടയിൽ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്.