ദ്വിതീയാക്ഷരപ്രാസം
From Wikipedia, the free encyclopedia
പദ്യങ്ങളിൽ ഓരോ പാദത്തിലും രണ്ടാമതായി വരുന്നത് ഒരേ അക്ഷരമായിരിക്കുക എന്ന പ്രാസരീതിയാണ് ദ്വിതീയാക്ഷരപ്രാസം. ശബ്ദാലങ്കാരങ്ങളിൽ ദ്വിതീയാക്ഷരപ്രാസത്തോട് കേരളീയർക്കുള്ള പ്രത്യേകപ്രതിപത്തി മുൻനിർത്തി കേരളപ്രാസം എന്നും വിളിച്ചുവരാറുണ്ട്.
മലയാള കവിതയുടെ പൂർവരൂപമായ പാട്ടിൽ 'എതുക' എന്ന പേരിൽ പ്രയോഗിച്ചുവന്നിരുന്നത് ഈ പ്രാസംതന്നെയാണ്. ലീലാതിലകത്തിൽ പാട്ടിന്റെ ലക്ഷണം പറയുമ്പോൾ 'എതുക'യെക്കുറിച്ചു പറയുന്നുണ്ട്. രാമചരിതത്തിലും കണ്ണശ്ശരാമായണത്തിലും പ്രാചീന ചമ്പുക്കളിലും എതുക സാർവത്രികമായി കാണാം. ചെറുശ്ശേരിയും എഴുത്തച്ഛനും കുഞ്ചൻനമ്പ്യാരും ദ്വിതീയാക്ഷരപ്രാസം ധാരാളമായി പ്രയോഗിച്ചിരുന്നു. അതുപോലെ രാമപുരത്തുവാര്യരും ഉണ്ണായിവാര്യരും തങ്ങളുടെ കൃതികളിൽ ദ്വിതീയാക്ഷരപ്രാസം നിബന്ധിച്ചിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലയാളസാഹിത്യത്തിലെ പ്രമുഖർ, ഈ അലങ്കാരത്തിനോടുള്ള ക്രമാധികമായ ആസക്തിക്ക് അനുകൂലമായും പ്രതികൂലമായും രണ്ടു ചേരിയിൽ അണിനിരന്ന് വാചകങ്ങളിലൂടെയും ചർച്ചകളിലൂടെയും അതിശക്തമായി സാഹിത്യയുദ്ധത്തിലേർപ്പെട്ടു. പിൽക്കാലത്ത് മലയാളകവിതയുടെ സർവ്വതോന്മുഖമായ വികാസത്തിന് ഈ വാഗ്വാദങ്ങൾ വഴിതുറന്നു.