തുസ്സിഡിഡീസ്
From Wikipedia, the free encyclopedia
തുസ്സിഡിഡീസ് (ജനനം: ബിസി 460-നടുത്ത്; മരണം 395-നടുത്ത്) (ഗ്രീക്ക് Θουκυδίδης, Thoukydídēs) ഗ്രീക്ക് ചരിത്രകാരനും ക്രി.മു. അഞ്ചാം നൂറ്റാണ്ടിൽ സ്പാർട്ടായും ഏഥൻസും തമ്മിൽ നടന്ന് ക്രി.മു. 411-ൽ അവസാനിച്ച പെലോപ്പൊന്നേസ് യുദ്ധത്തിന്റെ ചരിത്രത്തിന്റെ, രചയിതാവുമായിരുന്നു. ദൈവങ്ങളുടെ ഇടപെടലിനെ ആസ്പദമാക്കിയല്ലാതെ, കാര്യ-കാരണ യുക്തിയെ പിന്തുടർന്ന്, കണിശമായ തെളിവുകളേയും വിശകലനങ്ങളേയും ആശ്രയിച്ച് ചരിത്രരചന നടത്തിയതിനാൽ, ശാസ്ത്രീയമായ ചരിത്രാന്വേഷണത്തിന്റെ പിതാവ് എന്നു തുസ്സിഡിഡീസ് വിശേഷിക്കപ്പെടാറുണ്ട്.[1]
രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തെ ധാർമ്മികതയുടേതിനു പകരം ശക്തിയുടെ കണ്ണാടിയിലൂടെ നോക്കിക്കണ്ട തുസ്സിഡിഡീസ് പ്രായോഗിക രാഷ്ട്രതന്ത്രത്തിന്റെ പിതാവെന്നും വിശേഷിക്കപ്പെടാറുണ്ട്. [2] അദ്ദേഹത്തിന്റെ പുരാതനരചന ലോകമാസകലമുള്ള ഉന്നതസൈനികകലാശാലകളിൽ പാഠപുസ്തകമാണ്. അതിലെ മീലിയൻ സംവാദം രാഷ്ട്രാന്തരബന്ധത്തിന്റെ വിഷയത്തിലെ അടിസ്ഥാനരചനകളിലൊന്നായി ഇന്നും കണക്കാക്കപ്പെടുന്നു.
പകർച്ചവ്യാധികളും ആഭ്യന്തരയുദ്ധങ്ങളും പോലെയുള്ള അത്യാഹിതങ്ങളോടുള്ള മനുഷ്യരുടെ പ്രതികരണത്തെ മനസ്സിലാക്കാൻ മനുഷ്യസ്വഭാവത്തിന്റെ പഠനത്തെ അദ്ദേഹം ആശ്രയിച്ചു. അതേസമയം, തുസ്സിഡിഡീസിന്റെ രചനയുടെ വിപുലമായ സാഹിത്യമോടിയും, അതിലെ പ്രഭാഷണങ്ങളുടെ ശില്പഭംഗിയും ചൂണ്ടിക്കാട്ടി, ചരിത്രരചനയിലെ ശാസ്ത്രീയരീതിക്കൊപ്പം ശാസ്ത്രീയേതരസങ്കേതങ്ങളെയും അദ്ദേഹം മടികൂടാതെ ആശ്രയിച്ചു എന്ന് വാദിക്കുന്ന ചരിത്രകാരന്മാരുണ്ട്.