കർണാടകയിലും കാസർഗോഡൂം കോഴികളെ വെച്ച് പരസ്പരം കൊത്ത് കൂടി നടത്തുന്ന ഒരു മത്സരം From Wikipedia, the free encyclopedia
ഇന്ത്യയിലടക്കം മിക്ക രാജ്യങ്ങളിലും പണ്ടു മുതലേ പ്രചാരം നേടിയ ഒരു വിനോദമാണ് കോഴിപ്പോര്. തമിഴിൽ ചേവൽ ചണ്ടൈ എന്നറിയപ്പെടുന്ന ഈ വിനോദത്തിന് തമിഴ്നാട്ടിൽ ഏറെ ആരാധകരുണ്ട്. ഇന്ത്യയുൾപ്പെടെ ലോകത്തെങ്ങും കോഴിപ്പോര് നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് ഇപ്പോഴും തുടരുന്നുണ്ട്. ഇന്ത്യയിലെ ശിക്ഷാനിയമം 428, 429 വകുപ്പുകളിലും മൃഗപീഡന നിയമം പതിനൊന്നാം വകുപ്പിലും കോഴിപ്പോരു നടത്തുന്നവരെ അറസ്റ്റുചെയ്യാൻ നിയമമുണ്ട്.
ഏറെ പഴക്കമുള്ള ഒരു വിനോദമാണ് കോഴിപ്പോര്. പേർഷ്യയിൽ 6000 വർഷങ്ങൾക്കു മുമ്പേ ഇത് നിലനിന്നതായി പറയപ്പെടുന്നു.[1] സിന്ധു നദീ തട സംസ്കാര കാലത്തും ആളുകൾ ഈ വിനോദത്തിലേർപ്പെട്ടിരുന്നതായി ചില ഗ്രന്ഥകാരന്മാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.[2][3][4]
പ്രത്യേക പരിശീലനം നൽകിയ പൂവൻകോഴികളെയാണ് പോരിനിറക്കുക. ചെറുപ്പത്തിലേ കോഴികളെ പിടികൂടി, ചെറിയ കൂടുകളിലടക്കുകയും നന്നായി തീറ്റയും മരുന്നുകളും നൽകുകയും ചെയ്യുന്നു. പേശികൾ പെട്ടെന്നു വികസിപ്പിക്കാൻ സ്റെറോയിഡുകൾ വരെ നൽകുന്നു. നേരമ്പോക്കിനായി തുടങ്ങിയ ഈ വിനോദം ഇന്ന് ചൂതുകളി വ്യവസായമായി മാറിയിട്ടുണ്ട്.[5] [6] മെയ്യൊതുക്കവും സമരാസക്തിയുമുള്ള പോരുകോഴികളെ പ്രത്യേകം വളർത്തിയെടുക്കുന്നു. കോഴികളുടെ കാലുകളിൽ അള്ളുകൾ എന്ന പേരിലുള്ള കൂർത്തുമൂർത്ത ലോഹനിർമിതമായ നഖങ്ങളും മുള്ളുകളും വെച്ചുപിടിപ്പിക്കുന്നു. കാലുകളിലെ പിൻനഖം വെട്ടിക്കളഞ്ഞ് മുറിവുണങ്ങുമ്പോൾ തൽസ്ഥാനത്ത് മൂന്നിഞ്ചുവരെ വലിപ്പമുള്ള കത്തികളോ അഗ്രം വളഞ്ഞ കൊളുത്തുകളോ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ചോളവും കോറയുമാണ് പ്രധാന ഭക്ഷണം.[7]
അങ്കത്തട്ട് പോലെ തയ്യാറാക്കിയ അഞ്ചോ ആറോ മീറ്റർ വ്യാസത്തിലുള്ള വൃത്താകൃതിയിൽ സജ്ജമാക്കിയ പോർക്കളത്തിലാണ് മത്സരം. പോരിനു മുമ്പേ അല്പം മദ്യം ഇവയ്ക്കു നൽകാറുണ്ട്. തുടർന്ന് മലദ്വാരങ്ങളിൽ മുളകുപുരട്ടും. ഒന്നിന്റെ കഴുത്തിൽ മുറുക്കിപ്പിടിച്ചു, രണ്ടാമത്തേതിനെക്കൊണ്ടു കൊത്തിച്ച് ദേഷ്യം പിടിപ്പിക്കും. ഓടിയടുത്തു കൊത്തുക, ഒഴിഞ്ഞുമാറി തലയുടെ പലഭാഗത്തും പൂവിലും മുതുകിലും കഴുത്തിലും കൊത്തുക, മുള്ളുകൊണ്ടള്ളുക തുടങ്ങിയവയാണ് പയറ്റുമുറകൾ. മുറിവേറ്റ് കൊക്കിലൂടെ രക്തമൊഴുക്കി ഒന്ന് മരിച്ചുവീഴുന്നതു വരെ പേര് തുടരും. രണ്ടാമത്തേതിനു മാരകമായി മുറിവേറ്റിട്ടുണ്ടാകും. പിന്നെയും പോരാട്ടത്തിനു ശേഷിയുണ്ടെങ്കിൽ തിരികെ കൂട്ടിലാക്കും. കാലൊടിയുകയോ കണ്ണ് തകരുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഉടമ അതിന്റെ കഴുത്തു ഞെരിക്കും.[8] അങ്കം ജയിച്ച കോഴിയും ചിലപ്പോൾ ചത്തുവീഴാറുണ്ട്. അവയുടെ ഇറച്ചിയാണ് ജേതാവിനും അനുയായികൾക്കും അന്നത്തെ സദ്യ.
ഒറീസ, ആന്ധ്രാപ്രദേശ്, ബീഹാർ, തമിഴ്നാട്, പാലക്കാട് എന്നിവിടങ്ങളിലെ ഗ്രാമങ്ങളിൽ കോഴിപ്പോരിന് നല്ല പ്രചാരമുണ്ട്. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് തമിഴ്ഗ്രാമങ്ങളിൽ കോഴിയങ്കം നടക്കുന്നത്. തിരുച്ചി, തഞ്ചാവൂർ, മധുരൈ, പുതുക്കോട്ട,പൊള്ളാച്ചി, മീനാക്ഷിപുരം തുടങ്ങിയ സ്ഥലങ്ങളിലും കോഴിപ്പോര് മത്സരങ്ങൾ നടക്കാറുണ്ട്.
ഇറാഖിൽ കോഴിപ്പോര് നിയമവിരുദ്ധമെങ്കിലും വ്യാപകമാണ്. ബാഗ്ദാദിലാണ് പ്രധാനമായും മത്സരം നടക്കുന്നത്. ചൂടു കൂടുതലുള്ള ജൂൺ മുതൽ ഒക്റ്റോബർ വരെയുള്ള മാസങ്ങളൊഴിച്ച് എല്ലാദിവസവും വൈകിട്ട് അഞ്ചു മുതൽ പതിനൊന്നു വരെയും, വെള്ളിയാഴ്ചകളിൽ രാവിലെയും മത്സരം നടക്കാറുണ്ട്. [9]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.