കേരളത്തിലെ ഒരു നഗരവും ജില്ലാതലസ്ഥാനവും From Wikipedia, the free encyclopedia
കൊല്ലം കേരളത്തിലെ ഒരു നഗരമാണ്. കൊല്ലം ജില്ലയുടെ ആസ്ഥാനം. മുൻപ് ക്വയ്ലോൺ (Quilon) എന്നും ദേശിങ്ങനാട്[3] എന്നും താർഷിഷ് (Tarsish) എന്നും അറിയപ്പെട്ടിരുന്നു.[4] പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്തിലെ ഒരു പ്രധാനപ്പെട്ട വാണിജ്യ-വ്യാവസായിക കേന്ദ്രമായ ഈ നഗരം പ്രശസ്തിനേടി. പ്രാചീനകാലം മുതലേ പ്രമുഖ തുറമുഖമായിരുന്നു കൊല്ലം. അറബികൾ, റോമാക്കാർ, ചൈനാക്കാർ, ഗ്രീക്കുകാർ, ഫിനീഷ്യന്മാർ, പേർഷ്യാക്കാർ തുടങ്ങിയവർ പുരാതന കാലം മുതൽക്കേ കൊല്ലം തുറമുഖവുമായി സജീവമായ വാണിജ്യബന്ധം പുലർത്തിയിരുന്നു.
കൊല്ലം (Kollam) | |
അപരനാമം: ക്വയ്ലോൺ (Quilon) ദേശിങ്ങനാട് (Desinganadu) 'കശുവണ്ടിവ്യവസായത്തിന്റെ ഈറ്റില്ലം' | |
8.93°N 76.64°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
ഭരണസ്ഥാപനം(ങ്ങൾ) | കോർപ്പറേഷൻ |
മേയർ | പ്രസന്ന ഏണസ്റ്റ് |
' | |
' | |
വിസ്തീർണ്ണം | 73.03ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 397,419[1][2] |
ജനസാന്ദ്രത | 5442/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
691 0xx +91474 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | തങ്കശ്ശേരി വിളക്കുമാടം, കൊല്ലം ക്ലോക്ക് ടവർ, കൊല്ലം തുറമുഖം |
പൊതുവിവരങ്ങൾ |
പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം.[5] കൊല്ലം തുറമുഖം ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായിരുന്നെന്നും അവിടത്തെ അങ്ങാടികൾ ഇൻഡ്യയിൽ വച്ചേറ്റവും മികച്ചതായിരുന്നു എന്നും ആദ്യകാലസഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ടു്. ചൈനയും അറേബ്യയുമായി ഈ നഗരം വിപുലമായ വാണിജ്യത്തിൽ ഏർപ്പെട്ടിരുന്നു[6]. ചൈനയുടെ ചക്രവർത്തി കുബ്ലൈഖാനുമായി കൊല്ലത്തിനു് രാഷ്ട്രീയ ബന്ധമുണ്ടായിരുന്നു. മനോഹാരിതയിലും പ്രശസ്തിയിലും ഉയരങ്ങളിൽ നില നിന്നിരുന്ന കാലമുണ്ടായിരുന്നു. കൊല്ലത്തിനെ ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്ന് വിളിക്കാറുണ്ട് [7]
കൊല്ലം നഗരത്തിന് കൊല്ലവർഷത്തേക്കാൾ പഴക്കമുള്ളതായി വിശ്വസിക്കുന്നു. ഇതിനു ആരംഭം കുറിച്ചത് കൊല്ലത്തു നിന്നാണ്. പന്ത്രണ്ടു നൂറ്റാണ്ടു മുൻപ് ഉദയമാർത്താണ്ഡവർമ്മ എന്ന തിരുവിതാംകൂർ രാജാവാണ് കൊല്ലവർഷം ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. എ.ഡി 825-ൽ പണ്ഡിതന്മാരുടെ യോഗം വിളിച്ചുകൂട്ടി കലണ്ടർ നിശ്ചയിച്ചു നടപ്പാക്കിത്തുടങ്ങിയ ഈ പരിഷ്കാരം കേരളത്തിലൊട്ടാകെയും, തുടർന്ന് അന്നത്തെ തിരുവിതാംകൂർ രാജാവിന്റെ അധീനതയിലുണ്ടായിരുന്ന ചേരരാജ്യത്തിലേക്കും പ്രചരിച്ചു. ആ കാലത്തുതന്നെ മധുര, തിരുനെൽവേലി തുടങ്ങിയ പ്രദേശങ്ങളിലും ഇത് നിലവിൽ വന്നു. കൊല്ലത്ത് ആരംഭിച്ചതു കൊണ്ടാണ് ഈ കാലഗണനാസമ്പ്രദായത്തിന് കൊല്ലവർഷം എന്ന പേരു ലഭിച്ചത്. (എ.ഡി.825 ആഗസ്റ്റു 15നു് കൊല്ലവർഷം ആരംഭിച്ചു.) [8] ഇൻഡ്യയിലെ ആദ്യത്തെ റോമൻ കത്തോലിക്കാ രൂപതയുടെ ആസ്ഥാനം കൊല്ലമായിരുന്നു.[9] ഇന്ത്യയിലെ ആദ്യത്തെ പ്രിന്റിങ്ങ് പ്രസ് 1576ൽ കൊല്ലത്ത് സ്ഥാപിതമായി. ഡോക്ട്രീന ക്രിസ്തം എൻ ലിൻഗ്വാ മലബാർ തമുൾ (തമ്പിരാൻ വണക്കം) എന്ന ആദ്യ ഭാരതീയഭാഷാപുസ്തകം (തമിഴ്) ഇവിടെ പ്രിന്റ് ചെയ്യുകയുണ്ടായി.[10]
ക്രിസ്തുവർഷം 9ആം ശതകം വരെ കേരളം സന്ദർശിച്ചിട്ടുള്ള സഞ്ചാരികളുടെ വിവരണങ്ങളിലോ മറ്റ് ചരിത്രകാരമാരുടെ ഗ്രന്ഥങ്ങളിലോ കൊല്ലത്തേക്കുറിച്ചുള്ള പരാമർശങ്ങളില്ല.[11] ക്രിസ്തുവർഷം 851ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരിയായ സുലൈമാനാണ് കൊല്ലത്തെപ്പറ്റി ആദ്യമായി പരാമർശിച്ചിരിക്കുന്നത്. കൊല്ലവർഷം 24ആം ആണ്ടിലുണ്ടായ തരിസാപ്പള്ളി ശാസനത്തിലാണ് കരക്കോണിക്കൊല്ലം എന്ന് കൊല്ലം പട്ടണത്തെപ്പറ്റിയുള്ള സംശയാതീതമായ ആദ്യത്തെ പരാമർശം. കൊല്ലവർഷം 149ആം ആണ്ടിലെ മാമ്പള്ളി പട്ടയത്തിലും 278ലെ രാമേശ്വരം ശിലാരേഖയിലും കൊല്ലത്തെക്കുറിച്ച് പറയുന്നു. മധ്യ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തു നിന്ന് ചൈനയിലേക്ക് കപ്പലുകൾ പോയിരുന്നത് കൊല്ലം, കോഴിക്കോട് തുറമുഖങ്ങളിൽ നിന്നു മാത്രമായിരുന്നു.[12] ഇവിടുത്തെ സന്മാർഗ്ഗ നിലവാരവും വ്യാപാരികളുടെ സത്യസന്ധതയും വളരെ മികച്ചതാണന്നും മദ്യപാനമോ വ്യഭിചാരമോ ഇല്ലാത്ത നാടാണെന്നും അബുസൈദ് (ക്രി വ 950), ബഞ്ചമിൻ (ക്രി വ 1153-73) എന്നിവർ എഴുതിയിരിക്കുന്നു.[11] കുരുമുളകു രാജ്യമായ മലബാറിന്റെ തെക്കേ അറ്റത്തെ തുറമുഖമാണ് കൊല്ലമെന്ന് അബുൽ ഫിദാ (ക്രി വ 1273 1331) എഴുതിയിട്ടുണ്ട്.
പുരാതന സന്ദേശകാവ്യമായ 'ഉണ്ണൂനീലിസന്ദേശ'ത്തിലും, കേരളവർമ്മ വലിയകൊയിത്തമ്പുരാന്റെ 'മയൂരസന്ദേശ'ത്തിലും കൊല്ലം നഗരത്തിന്റെയും ഭൂപ്രദേശങ്ങളുടെയും അത്യാകർഷകമായ വർണ്ണനകൾ ധാരാളമുണ്ട്. ഉണ്ണു നീലി സന്ദേശത്തിൽ പറയുന്നു.
“ | കൊല്ലം തൊല്ലം ഭവതു നിതരാം പിന്നെയും കൊല്ലമേവ. | ” |
(കൊല്ലം എത്ര പഴയതായിക്കൊള്ളട്ടെ,എന്നും അതു കൊല്ലമായി തന്നെ നില നിൽക്കും.)
കൊല്ലം കണ്ടവനില്ലം വേണ്ട എന്ന പഴംചൊല്ലിനെ അടിസ്ഥാനപ്പെടുത്തി മയൂരസന്ദേശത്തിൽ
“ | കൊല്ലംകണ്ടാലൊരുവനവിടെത്തന്നെപാർക്കാൻ കൊതിച്ചി- ട്ടില്ലംവേണ്ടെന്നുള്ള ചൊല്ലുള്ളതത്രേ കൊല്ലംതോറും പലപല പരിഷ്കാരമേറ്റിട്ട് |
” |
AD 4-)o നൂറ്റാണ്ടിനു മുൻപ് അതായത് ഇന്നേക്ക് 1500 വർഷം മുൻപ് കലയ രാജാവും, രാജവംശവും ഭരണം നടത്തുകയും, അവരുടെ ഭരണ തലസ്ഥാനമായിരുന്നു കലയപുരം എന്നും. കാണാതെപോയ കുന്നത്തൂർ തളി കലയപുരം തളിക്കൽ ക്ഷേത്രമാണെന്നും ചരിത്രകാരന്മാർ സംശയാതീതമായി തെളിയിച്ചിട്ടുണ്ട്. തെക്ക് തിരുവനന്തപുരം ജില്ലയും, വടക്ക് പത്തനംതിട്ട-ആലപ്പുഴ ജില്ലകളും, കിഴക്ക് തമിഴ്നാട്ടിലെ തെങ്കാശി ജില്ലയും, പടിഞ്ഞാറ് അറബിക്കടൽമാണ് കൊല്ലം ജില്ലയുടെ അതിരുകൾ. കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ നഗരമാണ് കൊല്ലം. [13] അഷ്ടമുടിക്കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം കശുവണ്ടി വ്യവസായത്തിന്റെ നാട് എന്നറിയപ്പെടുന്നു[14]. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ ആസ്ഥാനം കൊല്ലത്താണ് സ്ഥിതി ചെയ്യുന്നത്.
കൊല്ലം എന്ന പേരു വന്നതിനെ പറ്റി നിരവധി അഭിപ്രായങ്ങൾ നിലവിലുണ്ട്. കൊല്ലവർഷത്തിന്റെ ആരംഭമാണ് ഈ പേരിനു കാരണമായതെന്ന വാദമാണ് ഇതിൽ പ്രധാനം. ചീനഭാഷയിൽ വിപണി എന്ന അർത്ഥത്തിൽ 'കൊയ്ലൺ' എന്നൊരു വാക്കുണ്ട്. ഈ വാക്കും കൊല്ലം എന്ന പേരും തമ്മിൽ ബന്ധമുണ്ടെന്നു പറയുന്ന ചരിത്രകാരന്മാരുണ്ട്. കുരുമുളകിന്റെ സംസ്കൃത പദമായ 'കൊലം' എന്നതിൽ നിന്നാണ് ലഭ്യമായെതെന്നും കരുതുന്നുണ്ട്.[4] കുരുമുളക് യഥേഷ്ടം ലഭ്യമായിരുന്ന തുറമുഖനഗരമായിരുന്നിരിക്കണം പുരാതനകാലത്ത് കൊല്ലം. കോവിലകം അഥവാ കോയിൽ + ഇല്ലം സ്ഥിതി ചെയ്തിരുന്ന പ്രദേശമെന്ന നിലയിൽ “കോയില്ലം” എന്നറിയപ്പെട്ടിരുന്ന ഇവിടം പിൽക്കാലത്ത് ലോപിച്ച് കൊല്ലം ആയി മാറുകയായിരുന്നുവെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ചീനക്കാരുടെ ഭാഷയിൽ “കോലസം” എന്നാൽ “വലിയ അങ്ങാടി” എന്നർത്ഥമുണ്ടെന്നും അതിൽ നിന്നാവാം കൊല്ലം എന്ന സ്ഥലനാമമുണ്ടായതെന്നും, എന്നാൽ മേൽപ്പറഞ്ഞതൊന്നുമല്ല, മറിച്ച്, “കോലം” എന്ന പദത്തിന് ചങ്ങാടമെന്നും വഞ്ചികൾ കരയ്ക്കടുപ്പിച്ച് കെട്ടുന്ന കുറ്റി എന്നും സംസ്കൃതത്തിൽ അർത്ഥം കാണുന്നതിനാൽ തുറമുഖനഗരം എന്നയർത്ഥത്തിലാണ് ഈ പ്രദേശത്തിന് കൊല്ലം എന്ന പേരു ലഭിച്ചതെന്നും വ്യത്യസ്തമായ ചില നിഗമനങ്ങളും കാണുന്നുണ്ട്.[15] രാജകീയ സാന്നിധ്യമെന്നോ രാജവസതിയെന്നോ അർഥം വരുന്ന കൊലു എന്ന് ശബ്ദത്തിൽ നിന്നാണു് കൊല്ലം ഉണ്ടായതു് എന്ന അഭിപ്രായമാണു് പരക്കെ സ്വീകാര്യമായിട്ടുള്ളതു്.
കുന്നത്തൂർ താലൂക്കിൽ നിന്ന് കണ്ടെടുത്ത മഹാശിലായുഗകാലത്തെ ശിലാഖണ്ഡങ്ങളും മരുതുർകുളങ്ങര, പള്ളിക്കൽ എന്നിവിടങ്ങളിൽ നിന്ന് കിട്ടിയ ബുദ്ധപ്രതിമകളും ക്രിസ്ത്വബ്ദത്തിനു മുമ്പ് തന്നെ കൊല്ലത്തിനുണ്ടായിരുന്ന സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് സൂചനകൾ നൽകുന്നു. ഒൻപതാം ശതകത്തിൽ കൊല്ലം മഹോദയപുരത്തെ കുലശേഖര ചക്രവർത്തിമാരുടെ കീഴിലുള്ള വേണാടിന്റെ തലസ്ഥാനമായിരുന്നു. പോർച്ചുഗീസുകാരാണാദ്യം ഇവിടെ വ്യാപാരകേന്ദ്രങ്ങൾ സ്ഥാപിച്ചത്. പിന്നീട് ഡച്ചുകാർ വന്നു. പിന്നെ ഇംഗ്ലീഷുകാരും.
ക്രിസ്തുവിനു മുൻപ് തന്നെ കൊല്ലം, കൊടുങ്ങല്ലൂർ ( മുസിരിസ് ) പോലെ തന്നെ ഭാരതത്തിലെ ഒരു പ്രധാന തുറമുഖ നഗരമായിരുന്നു. കൊല്ലത്തിന് ഫൊണീഷ്യന്മാരുടേയും പ്രാചീന റോമിന്റെയും കാലത്തുമുതൽക്കേ വ്യാപാര പാരമ്പര്യമുണ്ടായിരുന്നു. പ്ലിനി (ക്രി. പി. 23 - 78) രേഖപ്പെടുത്തിയത് പ്രകാരം ഗ്രീക്ക് കപ്പലുകൾ വാണിജ്യത്തിനായി മുസിരിസ്സിലും നെസിൽഡയിലും നങ്കൂരമിട്ടിരുന്നു. ഈ തുറമുഖങ്ങളിൽ നിന്നും ഈജിപ്റ്റിലേക്കും റോമിലേക്കും സുഗന്ധവ്യഞ്ജനങ്ങൾ, മുത്തുകൾ, വജ്രങ്ങൾ, പട്ട് എന്നിവ കരമാർഗ്ഗം കയറ്റിയയച്ചിരുന്നു. മുത്തും വജ്രങ്ങളും ചേരസാമ്രാജ്യത്തിലെത്തിയിരുന്നത് സീലണിൽ നിന്നും പാണ്ഡ്യ രാജവംശം എന്നറിയപ്പെട്ടിരുന്ന ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിൽ നിന്നും ആയിരുന്നു.
ക്രിസ്തുവർഷം 550ൽ മലബാർ സന്ദർശിച്ച ഗ്രീക്ക് സഞ്ചാരിയായ കോസ്മാസ് ഇൻഡികോപ്ലെസ്റ്റസ് [16] തന്റെ ക്രിസ്ത്യൻ ടോപ്പോഗ്രഫി എന്ന ഗ്രന്ഥത്തിൽ [17] ചേരസാമ്രാജ്യത്തിൽ ഉദയം കൊള്ളുന്ന ക്രിസ്തുമതവിശ്വാസികളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞിരിക്കുന്നത് "ടാബ്രോപേൻ (സീലൺ) ദ്വീപിൽ ക്രിസ്ത്യാനികൾക്ക് ആരാധനാലയങ്ങളുണ്ട്. അതേപോലെ കല്ലിയാനയിലെ (നിലയ്ക്കലിലെ കല്യങ്കൽ) കുരുമുളക് കർഷകർക്കും കാർഷിക സമൂഹത്തിനും ക്രി. വ. 325ൽ നടന്ന സുനഹദോസ്സ് പ്രകാരം പേർഷ്യൻ ബിഷപ്പ് ഉണ്ടായിരുന്നു. [18]ക്രി. വ. 660ൽ മരിച്ച നെസ്റ്റോറിയൻ പാത്രിയാർക്കീസ് പേർഷ്യയിലെ മെത്രാപ്പോലീത്തയായ സൈമണിനയച്ച കത്തിൽ കൊല്ലത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
ക്രി. വ. 825ൽ നെസ്റ്റോറിയൻ പുരോഹിതനായ മാർ ആബോയും മാർ പ്രോത്തും വേണാടിന്റെ ക്ഷണപ്രകാരം കൊല്ലത്തെത്തിച്ചേർന്നു.[19] ഇവർക്ക് രണ്ടുപേർക്കും ചേരരാജാവായ രാജശേഖര വർമ്മൻ അയ്യനടികൾ തിരുവടികലിൽ നിന്നും കൊരുകേനിക്കൊല്ലത്തിന് സമീപമുള്ള തർഷിഷ്-എ-പള്ളിയിൽ (Tarsish-a-palli) വച്ച് രാജകീയ സ്വീകരണം ലഭിച്ചു. ഇത് തരിശപ്പള്ളി ഫലകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈഴവർക്ക് നൽകിയിരുന്ന പ്രത്യേക അവകാശങ്ങളെപ്പറ്റിയും ഇതിൽ പരാമർശിച്ചിട്ടുണ്ട്. മാർ ആബോ അദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങൾ തേവലക്കരയിൽ ചിലവഴിക്കുകയും അദ്ദേഹത്തിന്റെ ഭൗതികശരീരം അവിടുത്തെ മർത്തമറിയം പള്ളിയിൽ അടക്കം ചെയ്യുകയും ചെയ്തു.
മാർക്കോ പോളോ ൽ ചൈനീസ് ചക്രവർത്തി കുബ്ലേ ഖാന്റെ ഔദ്യോഗിക യാത്രികനായി ഇന്ത്യയിൽ സഞ്ചരിച്ചു വരവേ ക്രി വ. 1275ൽ കൊല്ലം സന്ദർശിച്ചു. അദ്ദേഹം മബാർ (മലബാർ) രാജ്യത്തു നിന്നും കൊമരി (കന്യാകുമാരി) രാജ്യത്തേക്ക് പോകവേ ആണ് കൊല്ലത്തെത്തിയത്. [20]
“ | മാബാർ രാജ്യത്തു നിന്നും പടിഞ്ഞാറേക്ക് അഞ്ഞൂറു മൈൽ തെക്കു മാറി സഞ്ചരിച്ചാൽ കോയിലം രാജ്യത്തെത്തിച്ചേരും. ഇവിടത്തെ ജനങ്ങൾ ഇന്ത്യാമതക്കാരാണ്, ചില ക്രിസ്ത്യാനികളും ജൂതന്മാരും കൂടി ഇവിടെ വസിക്കുന്നുണ്ട്. സ്വന്തമായൊരു ഭാഷയും രാജാവുമുള്ള ഈ രാജ്യക്കാർ ആരുടെയും സാമന്തരല്ലാത്ത സ്വതന്ത്രജനതയാണ്.
കരിന്തകരമരങ്ങൾ സമൃദ്ധമായി ഇവിടെ വളരുന്നു. "ബ്രസീൽ(വുഡ്)കോയിലം" എന്നു വിളിക്കപ്പെടുന്ന ഇവ ഒന്നാന്തരം നിലവാരമുള്ള തടിയാണ്. ഇഞ്ചിയും ധാരാളമായി വളരുന്നുണ്ട്, അവയും കരിന്തകരപോലെ കോയിലം രാജ്യത്തിന്റെ പേർ ചേർത്താണ് അറിയപ്പെടുന്നത്. കുരുമുളക് വളരെയധികമുണ്ട്, എങ്ങനെയെന്നറിയുമോ? മലഞ്ചരക്കായല്ല, ഇവിടെ കുരുമുളകു ചെടി കൃഷിയുണ്ട്, കൊടി നട്ട് വെള്ളമൊഴിച്ച് വളർത്തുന്ന കുരുമുളക് മേയ് ജൂൺ ജൂലായ് മാസങ്ങളിൽ വിളവെടുക്കുന്നു. വളരെ നല്ല ഗുണനിലവാരമുള്ള നീലവും ഇവിടെ കിട്ടും. ഒരു ചെടിയിൽ നിന്നാണ് നീലം എടുക്കുന്നത്. ചെടി ശേഖരിച്ച്, വേരു കളഞ്ഞ്, കൂറ്റൻ പാത്രങ്ങളിൽ ഇട്ട് വെള്ളമൊഴിച്ചു വയ്ക്കും. ചെടി വെള്ളത്തിൽ ലയിച്ചു ചേരും വരെ കാത്തശേഷം ആ വെള്ളം വെയിലത്തു വച്ച് വറ്റിച്ചെടുക്കുമ്പോൾ നമ്മൾ കാണുന്ന രീതിയിലുള്ള നീലം കിട്ടും. വെയിലിനു വലിയ ചൂടാണ് ഈ രാജ്യത്ത്. ഇങ്ങനെ കിട്ടുന്ന നീലം നാല് ഔൺസ് വീതമുള്ള കട്ടകൾ ആക്കിയെടുത്ത് നമ്മുടെ ദേശങ്ങളിലേക്ക് ഇവർ കയറ്റുമതി ചെയ്യുന്നു. ഇവിടത്തെ ചൂട് താങ്ങാവുന്നതിലുമപ്പുറമാണെന്ന് ഞാൻ ഊന്നിപ്പറയട്ടെ. ഇവിടത്തെ പുഴകളിൽ ഒരു മുട്ടയെടുത്തിട്ടാൽ അത് സൂര്യതാപമേറ്റ് പുഴുങ്ങിക്കിട്ടും! മാൻസിയിൽ നിന്നും അറേബ്യയിൽ നിന്നും ലെവന്തിൽ നിന്നും കച്ചവടക്കാർ ഇവിടേക്ക് കപ്പലിൽ വരുന്നു. അവർ ഇവിടേക്കുള്ള ഇറക്കുമതിയിലും ഇവിടെ നിന്നുള്ള കയറ്റുമതിയിലും വൻ ലാഭം കൊയ്യുകയാണ്. പലതരം വന്യമൃഗങ്ങൾ ഈ രാജ്യത്തുണ്ട്. ഇവിടെ കാണുന്ന സിംഹങ്ങൾ മറ്റുരാജ്യത്തെപ്പോലെയല്ല കറുത്ത നിറം ആണ് മേലാസകലം. പലതരം തത്തകളുമുണ്ട്- ചിലവ ദേഹം മുഴുവൻ തൂവെള്ളയും ചുണ്ടും കാലും ചുവന്നിട്ടും, ചിലത് ചുവപ്പ്, ചിലതു നീല, പച്ചത്തത്തകളുമുണ്ട്- എന്തൊരു സുന്ദരമായ കാഴ്ച്ചയാണെന്നോ. ചില തത്തകൾ സാധാരണയിലും വലിപ്പമുള്ളവയാണ്. ഭംഗിയും നമ്മുടേതിനെക്കാൾ വലിപ്പവുമുള്ള മയിലുമുണ്ട്. ഈ നാട്ടിലെ കോഴികളും നമ്മുടേതിൽ നിന്നും വ്യത്യാസമുള്ളവയാണ്. അവർക്കുള്ളതെല്ലാം നമ്മളിൽ നിന്നും വ്യത്യസ്തവും കൂടുതൽ സുന്ദരവും, കൂടുതൽ നല്ലതുമാണെന്നല്ലാതെ ഞാൻ എന്തു പറയേണ്ടൂ. അവരുടെ പഴങ്ങളും മൃഗങ്ങളും പക്ഷികളുമൊന്നും നമ്മുടേതുപോലെ അല്ല, ചൂടു കാലാവസ്ഥമൂലം ആണത്.
ഇന്നാട്ടുകാർ ഒന്നാന്തരം ജ്യോത്സ്യന്മാരും വൈദ്യന്മാരുമാണ്. കറുത്തനിറക്കാരായ ഇവർ, ആണും പെണ്ണും, അരയിൽ ചുറ്റിയ ഒരു തുണിയൊഴിച്ചാൽ നഗ്നരായി നടക്കുന്നു. ലൈംഗികമായ പാപം എന്ന സങ്കല്പ്പം തന്നെ ഇല്ലാത്ത ഇവർ മുറച്ചെറുക്കന്മാരെയും മുറപ്പെണ്ണുങ്ങളെയും ഇണയാക്കുന്നു. അതുപോലെ തന്നെ സഹോദരന്റെ വിധവയെ വിവാഹം കഴിക്കുകയും ചെയ്യുന്നു- ഇന്ത്യയൊട്ടാകെ ഈ വിവാഹമുറകൾ നടപ്പിലുണ്ട്. ഇവിടത്തെപറ്റി കൂടുതലൊന്നും പറയാനില്ല, ഇനി നമുക്ക് കൊമരി എന്ന രാജ്യത്തേക്കു കടക്കാം. |
” |
1498-ഓടെ കേരളത്തിലെത്തിയ പോർച്ചുഗീസുകാരെ, 1503-ൽ കൊല്ലവുമായി കച്ചവടബന്ധം സ്ഥാപിക്കുന്നതിന് അവിടത്തെ രാജ്ഞി ക്ഷണിക്കുകയുണ്ടായി. തുടർന്ന് കൊല്ലത്ത് എത്തിച്ചേർന്ന പോർച്ചുഗീസുകാർ കാലക്രമേണ അവിടെ ഒരു കോട്ടയും താവളവും സ്ഥാപിച്ചു. 1661-ൽ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി ഡച്ചുകാർ ഇവിടെ മേധാവിത്വം സ്ഥാപിച്ചു. ഒരു തിരുവിതാംകൂർ ബ്രിട്ടീഷ് ഉടമ്പടിക്ക് കാവലായി ഒരു പറ്റം ഇംഗ്ലീഷ് കാവൽ സൈന്യം കൊല്ലത്ത് തമ്പടിച്ചതിന് രേഖകളൂണ്ട്[3]
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് ആണ് കൊല്ലം (ദേശിങ്ങനാട്), കൊട്ടാരക്കര (ഇളയടത്ത് സ്വരൂപം) തുടങ്ങിയ സ്ഥലങ്ങൾ ആക്രമിച്ച് കീഴ്പ്പെടുത്തിയത്. അവ പിന്നെ തിരുവിതാംകൂറിന്റെ ഭാഗമായി. 1741-ൽ കുളച്ചലിൽ വച്ച് നടന്ന യുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഡച്ചുകാരെ പൂർണ്ണമായും പരാജയപ്പെടുത്തി അവരുടെ അധീനതയിലായിരുന്ന പ്രദേശങ്ങൾ തിരിച്ചുപിടിച്ചു. അക്കാലം വരെ കൊല്ലമായിരുന്നു തിരുവിതാംകൂറിന്റെ ആസ്ഥാനം. പ്രസ്തുത കാലയളവിലാണ് ബ്രിട്ടീഷുകാർ ഇവിടെ എത്തിയത്. കാലാന്തരത്തിൽ തിരുവിതാംകൂറിന്റെ നിയന്ത്രണം അവരുടെ കൈകളിലെത്തിച്ചേർന്നു. ഈ പശ്ചാത്തലത്തിൽ അക്കാലത്തെ തിരുവിതാംകൂർ ദളവയായിരുന്ന വേലുതമ്പി കൊച്ചിയിലെ പാലിയത്തച്ഛനുമായി, വെള്ളക്കാർക്കെതിരെ ഒരുമിച്ചുനിന്ന് യുദ്ധം ചെയ്യുന്നതിനായി ഒരു ധാരണയുണ്ടാക്കി. 1809 കാലഘട്ടത്തിൽ വേലുതമ്പിദളവയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നിരവധി കലാപങ്ങൾ നടന്നു. അതിന്റെ ഭാഗമായാണ് 1809 ജനുവരി 16-ാം തിയതി ചരിത്രപ്രസിദ്ധമായ “കുണ്ടറ വിളംബരം” നടക്കുന്നത്. ഇംഗ്ളീഷ് പട്ടാളം മണ്ണടിയിലെ തമ്പിയുടെ താവളം വളഞ്ഞതോടെ അദ്ദേഹം ആത്മഹത്യ ചെയ്തു. അതോടെ തിരുവിതാംകൂർ പൂർണ്ണമായും ബ്രിട്ടീഷുകാരുടെ ഭരണത്തിൽ കീഴിലാവുകയും ചെയ്തു.
വേലുത്തമ്പി ദളവ കൊല്ലത്തെ തിരുവിതാംകൂറിലെ മികച്ച ഒരു പട്ടണമാക്കി മാറ്റാനുള്ള പദ്ധതികളാവിഷ്കരിച്ചിരുന്നു. അദ്ദേഹം പുതിയ ചന്തകൾ നിർമ്മിക്കുകയും തമിഴ്നാട്ടിലെ മദ്രാസ്, തിരുനൽവേലി എന്നിവിടങ്ങളിൽ നിന്നുള്ള കച്ചവടക്കാരെ കൊല്ലത്ത് വ്യാപാരത്തിനായി ക്ഷണിക്കുകയും ചെയ്തു. ഇതേത്തുടർന്ന് കശുവണ്ടി, കയർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കച്ചവടം കൊല്ലത്ത് തഴച്ചു. ഇക്കാലയളവിലെ കൊല്ലത്തിന്റെ മേന്മകണ്ടാണ് കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന ചൊല്ല് ഉണ്ടായത്.[3] 1811 റസിഡൻറ് മൺറോയ്ക്കുവേണ്ടി പണിയിപ്പിച്ചതാണ് ആശ്രാമം എന്ന സ്ഥലത്തെ കൊല്ലം റസിഡൻസി. ആതർ എന്ന എൻജിനീയർ ആണ് ഇതിന് നേതൃത്വം കൊടുത്തത്. റസിഡൻറിന്റെ ആസ്ഥാനം, ദിവാൻ കച്ചേരി, അപ്പീൽകോടതി തുടങ്ങിയവയെല്ലാം ആദ്യം കൊല്ലത്തായിരുന്നു. 1803 മുതൽ 1830 വരെ ഇംഗ്ലീഷ് പട്ടാളം തമ്പടിച്ചിരുന്നത് കൊല്ലം കൻറോൺമെൻറിലാണ്. 1809-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തിരിവിതാംകൂറും തമ്മിൽ കൊല്ലം യുദ്ധം നടന്നു. സ്വാതി തിരുനാളിന്റെ കാലത്തോടെയാണ് ദിവാൻ കച്ചേരി തലസ്ഥാനത്തേക്ക് മാറ്റിയത്. തിരുവനന്തപുരത്ത് നായർ ബ്രിഗേഡ് ശക്തി പ്രാപിച്ചതോടെ ഇംഗ്ലീഷ് പട്ടാളം പിരിച്ചുവിട്ടു.
1835 മുതലാണ് ഒരു കേന്ദ്രീകൃതമായ ജില്ലാ ഭരണ സംവിധാനം കൊല്ലത്ത് നടപ്പിൽ വരുന്നത്. കൊല്ലം ആസ്ഥാനമായി രണ്ട് റവന്യൂ ജില്ലകൾ തിരുവിതാംകൂറിൽ 1835ൽ നിലവിൽ വന്നു.[21]
1864-ൽ കൊല്ലത്ത് പോസ്റ്റോഫീസും കമ്പിത്തപാലാപ്പീസും, 1868-ൽ രജിസ്റ്റർ കച്ചേരിയും സ്ഥാപിതമായി. 1867-ൽ കൊല്ലത്ത് സ്ഥാപിതമായ മലയാളം പള്ളിക്കൂടമാണ് ഇവിടുത്തെ ആദ്യത്തെ വിദ്യാലയം. ഇന്ത്യയിൽ തന്നെ ആകെയുള്ള രണ്ടേരണ്ടു തൂക്കുപാലങ്ങളിലൊന്ന് ഈ ജില്ലയിലെ പുനലൂർ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൊൽക്കത്തയിലെ ഹൌറാ പാലമാണ് ഇന്ത്യയിലുള്ള മറ്റൊരു തൂക്കുപാലം. ബ്രിട്ടീഷ് എൻജിനീയറിംഗ് വിസ്മയമായ പുനലൂർ തൂക്കുപാലം കല്ലടയാറിനു കുറുകെ 1877-ലാണ്, തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ മുൻകൈയ്യെടുത്ത് പണികഴിപ്പിച്ചത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് വിക്ടോറിയ ആശുപത്രി സ്ഥാപിതമായി. ശ്രീനാരായണഗുരു, അയ്യൻകാളി എന്നീ നവോത്ഥാനനായകന്മാരുടെ പ്രധാന പ്രവർത്തനമേഖലയായിരുന്നു കൊല്ലവും. അവർണ്ണർക്ക് ക്ഷേത്രപ്രവേശനത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് 1918-ൽ പടിഞ്ഞാറെകൊല്ലത്ത് ഈഴവ സമാജയോഗം ചേരുകയുണ്ടായി. 1932 ഡിസംബർ 17-ന് ഈഴവ-മുസ്ളീം-ക്രിസ്ത്യൻ സമുദായങ്ങളുടെ പ്രതിനിധികൾ യോഗം ചേരുകയും പിന്നീടിത് നിവർത്തന പ്രക്ഷോഭമായി മാറുകയും ചെയ്തു. നിവർത്തന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കൊല്ലം സ്വദേശികളായ പ്രമുഖ നേതാക്കളായിരുന്നു സി. കേശവൻ, പി.കെ. കുഞ്ഞ്, എൻ.വി. ജോസഫ് തുടങ്ങിയവർ. 1937-ഓടുകൂടി ഇന്ത്യയിൽ അങ്ങോളമിങ്ങോളം പൊട്ടിപ്പുറപ്പെട്ട കർഷകസമരങ്ങളിൽ നിന്ന് ആവേശമുൾക്കൊണ്ട് കൊല്ലം ജില്ലയിലെ കടയ്ക്കൽ എന്ന ഗ്രാമത്തിൽ കർഷകർ നേതൃത്വം നൽകിയ ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറി. 1938-ലാണ് ചരിത്രപ്രസിദ്ധമായ കടയ്ക്കൽ വിപ്ലവം നടക്കുന്നത്. 1924-ലാണ് കൊല്ലത്ത് വിദ്യുച്ഛക്തി എത്തിയത്. കേരളത്തിൽ ആദ്യമായി വിമാനമിറങ്ങിയത് കൊല്ലം നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആശ്രാമം മൈതാനത്താണ്. തിരുവനന്തപുരത്ത് വിമാനത്താവളം സജ്ജമാകുന്നതിനു മുൻപ് ആശ്രാമം മൈതാനത്ത് ചെറുവിമാനങ്ങൾ ഇറങ്ങുവാൻ പാകത്തിൽ റൺവേ ഒരുക്കിയിരുന്നു. [22]
1949ൽ കൊച്ചിയും തിരുവിതാംകൂറും ലയിക്കുമ്പോൾ, കൊല്ലം ഇവിടുത്തെ മൂന്ന് റവന്യൂ ജില്ലകളിൽ ഒന്നാണ്. പിന്നീട് ഇവ ജില്ലകളായി പരിവർത്തനം ചെയ്യപ്പെട്ടു. പക്ഷേ 1956ലെ സ്റ്റേറ്റ് റെക്കഗ്നീഷൻ ആക്റ്റ് പ്രകാരം ചെങ്കോട്ട താലൂക്ക് മദ്രാസ് സംസ്ഥാനവുമായി ലയിക്കപ്പെട്ടു. പിന്നീട് കേരള സംസ്ഥാനം രൂപപ്പെട്ടപ്പോഴും കൊല്ലം ആസ്ഥാനമായി അതേ പേരിൽ ഒരു ജില്ല നിലവിൽ വന്നു.[21] തുടക്കത്തിലുണ്ടായിരുന്ന ജില്ലകളിൽ ഒന്ന് എന്ന പ്രത്യേകതയും കൊല്ലത്തിനുണ്ട്. 1957ൽ ചേർത്തല, അമ്പലപ്പുഴ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകൾ ചേർന്ന് ആലപ്പുഴ ജില്ല രൂപീകരിച്ചു. 1983 ജൂലൈ ഒന്നിന് പത്തനംതിട്ട താലൂക്കും കുന്നത്തൂർ താലൂക്കിന്റെ കുറച്ചു ഭാഗങ്ങളും ചേർന്ന് പത്തനംതിട്ട ജില്ലയും രൂപീകൃതമായി. [3]
ജില്ലയുടെ ആകെ ഭുവിസ്തൃതിയിൽ 145 726 ഹെക്ടർ സ്ഥലം കൃഷിക്ക് ഉപയോഗിക്കുന്നു. ഇത് ആകെ ഭുവിസ്തൃതിയുടെ 56 ശതമാനമാണ്. ജില്ലയുടെ ആകെ വിസ്തൃതിയിൽ മൂന്നിലൊന്ന് വനപ്രദേശമാണ്. ജില്ലയുടേ കിഴക്ക് ഭാഗത്തുള്ള പശ്ചിമ ഘട്ട പ്രദേശമാണ് വനഭുമിയിൽ ഭുരിഭാഗവും. പത്തനാപുരം, പുനലൂർ , കൊട്ടരക്കര താലൂക്കുകളിലാണ് വനപ്രദേശമുള്ളത്. വനവിസ്തൃതിയുടെ അടിസ്ഥാനത്തിൽ വനമേഖലയെ 4 ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. ഇവയിൽ അച്ചൻകോവിൽ, തെന്മല, പുനലൂർ എന്നിവയുടെ പരിധി പൂർണ്ണമായും ജില്ലയിലാണ്. കുളത്തൂപ്പുഴ റേഞ്ചിന്റെ പ്രദേശങ്ങൾ തിരുവനന്തപുരം ഡിവിഷന്റെ പരിധിയിൽ കൂടി ഉൾപ്പെടുന്നു. ജനവാസമുള്ള അച്ചൻകോവിൽ, റോസ്മല, ചെന്പനരുവി, കട്ടളപ്പാറ, വില്ലുമല ഗ്രാമങ്ങൾ വനത്തിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്.
തിരുവിതാംകൂറിന്റെ വാണിജ്യതലസ്ഥാനമായിരുന്നു കൊല്ലം. തിരുവിതാംകൂറിലെ ആദ്യ റെയിൽപാത ചെങ്കോട്ട മുതൽ പുനലൂർ വരെയുള്ള മീറ്റർഗേജ് ലൈനായിരുന്നു (1904 നവംബർ 26-നായിരുന്നു ഇത് പ്രവർത്തനമാരംഭിച്ചത്) [23]. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക്, റോഡ് (NH-47, NH-208, NH-101), റെയിൽ വഴി ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലെ തങ്കശ്ശേരിയിൽ കൊല്ലം തുറമുഖം സ്ഥിതി ചെയ്യുന്നു.
ദേശീയപാത 66 (പഴയ 47) കൊല്ലം വഴിയാണു് കടന്നു പോകുന്നതു്. കൊല്ലം-തിരുമംഗലം ദേശീയപാത, കൊല്ലം-തേനി ദേശീയപാത എന്നിവയും കൊല്ലത്തു നിന്നാരംഭിക്കുന്നു. താലൂക്ക് കേച്ചേരിമുക്കിലാണു് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നതു്. പ്രൈവറ്റ് ബസ് സ്റ്റാൻഡ് ആണ്ടാമുക്കത്തും സ്ഥിതി ചെയ്യുന്നു.
കൊട്ടിയം → ഉമയനല്ലൂർ → മേവറം → തട്ടാമല → പഴയാറ്റിൻകുഴി → പള്ളിമുക്ക് → മാടൻനട → മാടൻനട → കോളേജ് ജംഗ്ഷൻ → റെയിൽവേ സ്റ്റേഷൻ → ചിന്നക്കട → കച്ചേരി → കളക്ടറേറ്റ് → മുളങ്കാടകം → നെല്ലിമുക്ക് → മേടയിൽ → രാമൻകുളങ്ങര → വള്ളിക്കീഴ് → കാവനാട് → ആൽത്തറമൂട് → കപ്പിത്താൻസ് → ശക്തികുളങ്ങര → നീണ്ടകര
കൊല്ലം - തിരുമംഗലം ദേശീയ പാത 744 (പഴയ ദേശീയപാത 208) വഴി ബന്ധിപ്പിക്കപ്പെടുന്ന സ്ഥലങ്ങൾ ചിന്നക്കട → കടപ്പാക്കട → രണ്ടാംകുറ്റി → കോയിക്കൽ → കല്ലുംതാഴം → മൂന്നാംകുറ്റി → കരിക്കോട് → കിളിക്കൊല്ലൂർ → ചന്തനത്തോപ്പ്
കച്ചേരി → തേവള്ളി → അഞ്ചാലമ്മൂട് → വെള്ളിമൺ
നഗരത്തിലെ ഏറി വരുന്ന ഗതാഗതത്തിരക്ക് നിയന്ത്രിക്കാൻ വേണ്ടി മുന്നോട്ട് വച്ച പദ്ധതിയാണ് കൊല്ലം ബൈപാസ്. കാവനാട് തുടങ്ങി കടവൂർ, കല്ലുംതാഴം, അയത്തിൽ വഴി മേവാരത്ത് അവസാനിക്കുന്ന ബൈപാസിൻറെ നീളം 13.141 കി.മീ ആണ്. കൊല്ലം ബൈപാസിൽ 2 പാലങ്ങളും ഉൾപ്പെടുന്നു. ഒരു കിലോമീറ്ററോളം വരുന്ന കടവൂർ പാലവും, അര കിലോമീറ്ററോളം വരുന്ന കാവനാട് പാലവും.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ കച്ചേരിയിൽ സ്ഥിതി ചെയ്യുന്നു. ദേശീയപാത വഴി പോകുന്ന എല്ലാ വണ്ടികളും ഇവിടെ പ്രവേശിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പുനലൂർ എന്നിവിടങ്ങളിലേക്കാണു പ്രധാനമായും ബസ്സർവ്വീസ്.
സിറ്റി ബസ്സ്റ്റാന്റ് ചിന്നക്കടയ്ക്ക് സമീപമായി ആണ്ടാമുക്കത്ത് സ്ഥിതി ചെയ്യുന്നു. ചിന്നക്കടയെ മയ്യനാട്, ഇളമ്പള്ളൂർ, ശക്തികുളങ്ങര, ചവറ, തോപ്പിൽകടവ്, പ്രാക്കുളം, കൊട്ടിയം, പെരുമൺ, കടവൂർ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ബസുകൾ ഇവിടെ നിന്നും ലഭിക്കും. [24]
ജലഗതാഗതരംഗം ഇന്നും സജീവമായി നിലനിൽക്കുന്ന പ്രദേശമാണ് കൊല്ലം. കൊല്ലം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപമുള്ള ബോട്ട് ജട്ടിയിൽ നിന്നും ആലപ്പുഴയിലേക്ക് നിത്യേന ബോട്ട് സർവ്വീസ് ഉണ്ടു്. [25] വെസ്റ്റ് കല്ലട, ഗുഹാനന്ദപുരം, മൺറോ തുരുത്ത്, ദളവാപുരം എന്നിവിടങ്ങളിലേക്കും ബോട്ട് ലഭ്യമാണു്. വിനോദസഞ്ചാരികൾക്കായി സർക്കാർ - സ്വകാര്യ ബോട്ടുകൾ സേവനം നടത്താറുണ്ട്.
വെസ്റ്റ് കോസ്റ്റ് കനാലും അതിന്റെ ഭാഗമായ ദേശീയജലപാത 3 (കനാലിന്റെ കൊല്ലം - കോട്ടപ്പുറം പാത) കൊല്ലം വഴി കടന്നു പോകുന്നു. പാതയിലെ നീണ്ടകര ബണ്ട് കൊല്ലത്തിനു സമീപമാണ്.
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമാണ് കൊല്ലം തുറമുഖം. കേരളത്തിലെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളിൽ ഒന്നായ ഇവിടെ 2013ൽ ഇവിടെ കാർഗോ ഹാന്റിലിങ്ങ് സൗകര്യം തുടങ്ങിയിരുന്നു. കൊല്ലം, കൊച്ചി തുറമുഖങ്ങൾ തമ്മിൽ കണ്ടെയ്നർ വിനിമയം തുടങ്ങിയിട്ടുണ്ട്.[26] നിലവിൽ 8 മീറ്റർ ആഴമുള്ള ഇവിടെ 10 മീറ്ററായി വർദ്ധിപ്പിക്കാൻ പദ്ധതിയുണ്ട്. കൊല്ലത്തിനൊപ്പം നീണ്ടകരയും തുറമുഖമായി ഉപയോഗിക്കാറുണ്ട്.
കൊല്ലം - മിനിക്കോയ് എന്നിവയെ ബന്ധിപ്പിക്കുന്ന കപ്പൽ ഓടിക്കാനുള്ള പദ്ധതി ആസൂത്രണ ഘട്ടത്തിലാണ്[27] 398 കിലോമീറ്ററാണു കൊല്ലവും മിനിക്കോയിയും തമ്മിലുള്ള ദൂരം. കൊച്ചിയേക്കാലും ബേപ്പൂരിനേക്കാലും കൊല്ലം മിനിക്കോയിയുമായി അടുത്താണു് സ്ഥിതി ചെയ്യുന്നത്.
ഷൊർണൂർ ജംഗ്ഷൻ കഴിഞ്ഞാൽ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും വലിയ തീവണ്ടിയാപ്പീസാണ് കൊല്ലത്തേത് (കൊല്ലം ജംഗ്ഷൻ). ഇവിടുത്തെ 1, 1A പ്ലാറ്റ്ഫോമുകൾ ചേർത്താൽ ഏതാണ്ട് 1,180.5 മീറ്റർ വലിപ്പം വരും. ഇത് ഇന്ത്യയിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ പ്ലാറ്റ്ഫോമാണ്. തുടങ്ങിയപ്പോൾ കൊല്ലം ചെങ്കോട്ട മീറ്റർ ഗേജ് പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1902ലാണ് കൊല്ലത്ത് നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യത്തെ ചരക്ക് തീവണ്ടി ഓടിയത്. ആദ്യത്തെ യാത്രാതീവണ്ടി 2 കൊല്ലത്തിന് ശേഷം 1904 ജൂൺ ഒന്നിന് ഓടി. 1918ൽ കൊല്ലത്ത് നിന്നും ചാക്കയിലേക്ക് തീവണ്ടി സേവനം ആരംഭിച്ചു. പിന്നീട് ഇത് തിരുവനന്തപുരത്തേക്ക് നീട്ടി. കൊല്ലം മുതൽ പുനലൂർ വരെയുള്ള മീറ്റർ ഗേജ് പാത, ബ്രോഡ് ഗേജായി മാറ്റി 2010 മെയ് 12ന് ഇ. അഹമ്മദ് നാടിനു സമർപ്പിച്ചു. തിരുവനന്തപുരം - എറണാകുളം പാത (ആലപ്പുഴ വഴിയും കോട്ടയം വഴിയും) കൊല്ലം വഴിയാണ് കടന്നു പോകുന്നത്. കൊല്ലത്ത് പൂർണ്ണമായും വൈദ്യുതീകരിച്ച പാതയാണ്. പുതുതായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ചെങ്ങന്നൂർ - കൊട്ടരക്കര പാതയും എരുമേലി - പുനലൂർ - തിരുവനന്തപുരം പാതയും കൊല്ലം ജില്ല വഴിയാണ് കടന്നുപോകുന്നത്. കമ്പ്യൂട്ടർവത്കൃത റിസർവേഷൻ സെന്റർ, പ്രീപെയ്ഡ് പാർക്കിങ്ങ്, പ്രീപെയ്ഡ് ആട്ടോ മുതലാവയവയും കൊല്ലത്ത് ലഭ്യമാണ്.
കൊല്ലം മുതൽ കൊച്ചി വരെ മെയിൽ ലൈ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ് 2012 മാർച്ച് മൂന്നാം വാരം മുതൽ സേവനമാരംഭിച്ചു.[28][29] ഒരു മെമു മെയിന്റനൻസ് ഷെഡും സർവ്വീസ് കെട്ടിടവും കൊല്ലത്ത് നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഒരു കിലോമീറ്ററിലധികം നീളമുള്ള കൊല്ലം ജംഗ്ഷൻ കേരളത്തിലെ വലീയ റയിൽവേ പ്ലാറ്റ്ഫോമുകളിലൊന്നാണ്
കൊല്ലത്ത് വിമാനത്താവളമില്ല. തിരുവനന്തപുരം വിമാനത്താവളമാണ് ഏറ്റവും അടുത്ത വിമാനത്താവളം. ആശ്രാമം മൈതാനത്ത് ഒരു ഹെലിപ്പാഡുണ്ട്.
കേരളത്തിൽ ആദ്യമായി വിമാനമിറങ്ങിയത് കൊല്ലം നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആശ്രാമം മൈതാനത്താണ്. 1932ൽ തിരുവനന്തപുരം വിമാനത്താവളം പ്രവർത്തനമാരംഭിച്ചതോടെ ഇതിന്റെ ഉപയോഗം കുറഞ്ഞു. ഇവിടെ ഒരു അക്കാദമി സ്ഥാപിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
2013 ജൂൺ 2നു ടൂറിസം കോർപറേഷൻ ആരംഭിച്ച പദ്ധതിയാണ് കൊല്ലം സീ പ്ലെയിൻ. ആൻഡമാൻ നിക്കോബാറിനു ശേഷം ഈ പദ്ധതി കൊല്ലത്താണ് ഇന്ത്യയിലാദ്യമായി സ്ഥാപിക്കുന്നത്. ഒരു ആംഫീബിയൻ വിമാനം ഉപയോഗിച്ച് കൊല്ലം നഗരത്തെ മറ്റുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്കും വിമാനത്താവളവുമായും ബന്ധിപ്പിക്കുന്ന പദ്ധതിയാണ്. എന്നാൽ മത്സ്യകർഷകരുടെ എതിർപ്പിനെ തുടർന്ന് പൂർണ്ണമായും പ്രവർത്തനം തുടങ്ങിയിട്ടില്ല.
കഠിനമായ ചൂടും ധാരാളം മഴയുമുള്ള ആർദ്രതയേറിയ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ 30 വർഷത്തിനുള്ളിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് 1969-ലാണ് (4780 mm). ഏറ്റവും കുറവ് 1982-ലും (897 mm). ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്, സാധാരണയായി ജൂൺ മാസത്തിലാണ്, ശരാശരി 487 mm. പുനലൂർ ആണ് ഏറ്റവും ചൂടുകൂടിയ സ്ഥലം.
Kollam പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 31 (88) |
31 (88) |
32 (90) |
32 (90) |
31 (88) |
29 (84) |
29 (84) |
29 (84) |
29 (84) |
30 (86) |
29 (84) |
30 (86) |
30.2 (86.3) |
ശരാശരി താഴ്ന്ന °C (°F) | 23 (73) |
23 (73) |
25 (77) |
26 (79) |
25 (77) |
24 (75) |
24 (75) |
24 (75) |
24 (75) |
24 (75) |
24 (75) |
23 (73) |
24.1 (75.2) |
മഴ/മഞ്ഞ് mm (inches) | 18 (0.71) |
26 (1.02) |
53 (2.09) |
147 (5.79) |
268 (10.55) |
518 (20.39) |
381 (15) |
248 (9.76) |
209 (8.23) |
300 (11.81) |
208 (8.19) |
51 (2.01) |
2,427 (95.55) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.1 mm) | 1 | 2 | 4 | 8 | 11 | 21 | 19 | 16 | 12 | 12 | 8 | 3 | 117 |
ഉറവിടം: Weather2Travel |
കൃഷി പ്രധാന ഒരു സാമ്പത്തിക സ്രോതസ്സായി കരുതുന്നു . ജില്ലയിൽ പൊതുമേഖലാ, സ്വകാര്യമേഖലാ സ്ഥാപ്നനങ്ങളിൽ 102 789 പേർ തൊഴിലെടുക്കുന്നു. ചെറുകിട വ്യവസായ യൂണിറ്റുകളിലായി 106 755 തൊഴിലാളികൾ പണിയെടുക്കുന്നു. തീപ്പെട്ടി, കരകൌശലം, റബ്ബർ, പ്ലാസ്റ്റിക്ക്, തുകൽ, റെക്സിൻ, സോപ്പ്, ഭക്ഷ്യോൽപ്പാദനം, എഞ്ചിനീയറിങ്ങ് എന്നീ മേഖലകളീലായി 399 545 പേർ തൊഴിലെടുക്കുന്നു. കശുവണ്ടി മേഖലയിൽ 2.5 ലക്ഷം തൊഴിലാളികൾ ഉണ്ട്. മത്സ്യ മേഖലയിൽ ഒരു ലക്ഷത്തോളം പേർ ഉപജീവനം നടത്തുന്നു.
കൊല്ലം നഗരത്തിൽനിന്നും ഒൻപത് കി.മീ. വടക്കായി സ്ഥിതി ചെയ്യുന്ന നീണ്ടകര കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധനതുറമുഖങ്ങളിൽ ഒന്നാണ്. 1953-ലെ ഇന്ത്യോ-നോർവീജിയൻ പദ്ധതിയുടെ ഭാഗമായി നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളിലായി ബോട്ട് നിർമ്മാണ കേന്ദ്രം, മത്സ്യത്തൊഴിലാളി പരിശീലന സ്ഥാപനം, ഐസ് ഫാക്റ്ററി, റെഫ്രിജറേഷൻ പ്ലാന്റ് എന്നിവ നിർമ്മിച്ചിരുന്നു. 500 ബോട്ടുകളെ വരെ ഉൾക്കൊള്ളാൻ ഈ തുറമുഖത്തിന് കഴിയും.[30] ഇതല്ലാതെ കൊല്ലം നഗരം കേന്ദ്രീകരിച്ചും ഒട്ടനവധിപ്പേർ മത്സ്യബന്ധനം നടത്തുന്നുണ്ട്. ആലുംകടവിൽ ഒരു ബോട്ട് നിർമ്മാണ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. [31]
നെല്ല്, മരച്ചീനി, എന്നിവയാണ് പ്രധാന കൃഷികൾ. കിഴക്കൻ മേഖലയിലോട്ട് റബ്ബർ കൃഷിയും വ്യാപകമായി കാണാൻ കഴിയും,
ലോഹമണൽ കൊണ്ട് സമ്പന്നമായ ചവറ തീരദേശത്ത് ഇന്ത്യൻ റെയർഎർത്ത്സ്, കേരള മിനറൽസ് & മെറ്റൽസ് മുതലായ വൻകിട വ്യവസായശാലകൾ സ്ഥിതിചെയ്യുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധനതുറമുഖമായ നീണ്ടകര ഫിഷിംഗ് ഹാർബറാണ് കൊല്ലം ജില്ലയിലെ മറ്റൊരു പ്രധാന ആകർഷണകേന്ദ്രം. യന്ത്രവൽകൃത മത്സ്യബന്ധനത്തിന്റെയും മത്സ്യകയറ്റുമതിയുടേയും ഒരു പ്രധാനകേന്ദ്രമാണ് നീണ്ടകര. കേരളത്തിൽ കശുവണ്ടി വ്യവസായ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്നതും കൊല്ലം ജില്ലയാണ്. കുണ്ടറയിലെ കളിമൺ വ്യവസായം, കേരളത്തിലെ ആദ്യത്തെ കടലാസ് നിർമ്മാണശാലയായ പുനലൂർ പേപ്പർ മിൽസ്, യുണൈറ്റഡ് ഇലക്ട്രിക്കൽസ് (മീറ്റർ കമ്പനി) ചവറ ടൈറ്റാനിയം, പാർവ്വതീ മിൽസ് എന്നിവയാണ് ഈ കൊല്ലത്തെ വൻകിട വ്യവസായശാലകൾ.
കൊല്ലത്തെ വ്യാവസായിക എസ്റ്റേറ്റുകൾ
ഇന്ത്യയിലെ കശുവണ്ടി കയറ്റുമതിയുടെ 75%ൽ അധികം കൊല്ലം ജില്ലയിൽ നിന്നാണ്. കശുവണ്ടി വ്യവസായം (വറക്കൽ, തോട് പൊളിക്കൽ, തരം തിരിക്കൽ , കയറ്റുമതി) വലിയൊരു വിഭാഗം ജനങ്ങൾക്ക് തൊഴിൽ കൊടുക്കുന്നുണ്ട്. Kerala State Cashew Workers Apex Industrial Co- Operative Society (CAPEX) ചിന്നക്കടയിൽ സ്ഥിതി ചെയ്യുന്നു. Cashew Export Promotion Council of India(CEPCI) മുണ്ടയ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്നു. [34] കൊല്ലത്തുള്ള Kerala State Cashew Development Corporation Limited (KSCDC) എന്ന സർക്കാർ സ്ഥാപനത്തിനു 30 കശുവണ്ടി ഫാക്ടറികളുണ്ട്. ഇവയിൽ ഏതാണ്ട് ഇരുപതിനായിരത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടു്. [35]. കൊല്ലത്ത് കേന്ദ്ര സർക്കാർ ഒരു കാഷ്യൂ ബോർഡ് സ്ഥാപിക്കുമെന്നു 2011ൽ തീരുമാനിച്ചിരുന്നു. [36]
കൊല്ലം നഗരം കേന്ദ്രീകരിച്ച് ചെറിയ ഐ.ടി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇതല്ലാതെ തിരുവനന്തപുരം ടെക്നോപാർക്കിന്റെ ഒരു ഉപകേന്ദ്രം കുണ്ടറയിൽ സ്ഥിതി ചെയ്യുന്നു. ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വിദ്യാ രംഗത്ത് പതിനായിരത്തോളം തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് 2011 ഫെബ്രുവരി 15-ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അചുതാനന്ദനാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. കേരളാസർക്കാരിന്റെ വ്യവസായവകുപ്പിനു കീഴിലുള്ള ഇലക്ട്രോണിക്സ് ടെക്നോളജി പാർക്സ് കേരളയാണ് ടെക്നോപാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഇരുപതാം നൂറ്റാണ്ടിൻറെ രണ്ടാം പകുതിയിൽ കേരളത്തിൻറെ സാംസ്കാരിക മണ്ഡലത്തിൽ സജീവസാന്നിധ്യമായി മാറിയ പ്രസിദ്ധീകരണങ്ങളായ ജനയുഗം, മലയാളനാട്, കേരളശബ്ദം എന്നിവ കൊല്ലം ആസ്ഥാനമായാണ് ആദ്യം പുറത്തിറങ്ങിയത്. എന്നാൽ അവയിൽ ഇന്നും നിലനിൽക്കുന്നത് ജനയുഗം മാത്രമാണു്. മലയാളത്തിലെ എല്ലാ വർത്തമാനപത്രങ്ങൾക്കും ദൃശ്യമാധ്യമങ്ങൾക്കും കൊല്ലത്ത് ബ്യൂറോ ഉണ്ട്. മലയാള മനോരമ കൊല്ലം എഡിഷൻ കടപ്പാക്കടയും, മാതൃഭൂമി കാവനാട്ടും, കേരള കൗമുദി പള്ളിത്തോട്ടത്തു നിന്നുമാണു പ്രവർത്തിക്കുന്നത്.
(കൊല്ലം നഗര പരിധിക്ക് പുറത്തു കാണപ്പെടുന്ന ആരാധനാലയങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല)
സ്വാതന്ത്ര്യത്തിനു മുൻപേ തന്നെ കൊല്ലത്ത് സംഘടനാ പ്രവർത്തനങ്ങൾ വ്യാപകമായിരുന്നു. കൊച്ചുപിലാംമൂട്ടിൽ ഉള്ള ക്രൗതർ മസോണിക് ഹാൾ 1806 മുതൽ തന്നെ മസോണിക് മീറ്റിങ്ങുകൾക്ക് ഉപയോഗിക്കുന്നു. 1888ൽ രാമവർമ്മ ക്ലബും, 1908ൽ ബാർ അസോസിയേഷനും, 1922ൽ അത്ലറ്റിക് ക്ലബും, 1924ൽ വൈ.എം.സി.ഏയും കൊല്ലത്ത് സ്ഥാപിതമായി. സ്വാതന്ത്ര്യാനന്തരം രൂപംകൊണ്ട പ്രധാന സംഘടനകൾ
കൊല്ലത്ത് താരതമ്യേന മെച്ചപ്പെട്ട ഒരു ആരോഗ്യരംഗമാണുള്ളത്. [38][39] കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളോട് കൂടി കൊല്ലത്തെ ആരോഗ്യരംഗം വളരെയധികം പുരോഗമിച്ചു. ഒരു സർക്കാർ മെഡിക്കൽ കോളേജ് കൊല്ലത്ത് പാരിപ്പള്ളിയിൽ സ്ഥിതി ചെയ്യുന്നു.[40] ട്രാവൻകൂർ മെഡിസിറ്റി മെഡിക്കൽ കോളേജ്, അസിസിയ മെഡിക്കൽ കോളേജ് എന്നിവ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജുകളാണ്.
കൊല്ലം ഗവൺമെന്റ് വിൿടോറിയ ആശുപത്രിയ്ക്ക് കൊല്ലത്തെ ആരോഗ്യരംഗത്തിൽ നിർണ്ണായക സ്വാധീനമുണ്ട്. ട്രാവൻകൂർ മെഡിസിറ്റി,ബിഷപ് ബെൻസീഗർ ആശൂപത്രി, ഉപാസന, നായേഴ്സ് ഹോസ്പിറ്റൽ, എജിസി ഹോസ്പിറ്റൽ (ചാക്കോസ് ഹോസ്പിറ്റൽ), എസ്എൻ സഹകരണ ആശുപത്രി, കിംസ്, അഷ്ടമുടി ഹോസ്പിറ്റൽ, ശങ്കേഴ്സ്, വലിയത്തു ആശുപത്രി, ഇഎസ്ഐ ആശുപത്രി എന്നിവയാണ് കൊല്ലത്തെ പ്രധാന ആധുനികവൈദ്യാലയങ്ങൾ[41]
*ഗവ.ടൌൺ.യു.പി.സ്കൂൾ,കൊല്ലം
[*ക്രേവൻ എൽ. എം. എസ്.ഹൈസ്കൂൾ, കൊല്ലം] DVNSS HSS പൂവറ്റൂർ, മാവടി Po കൊട്ടാരക്കര
റെയിൽവ്വേസ്റ്റേഷനു സമീപമുള്ള ലാൽ-ബഹദൂർ ശാസ്ത്രി സ്റ്റേഡിയമാണു പ്രധാന സ്റ്റേഡിയം. ഒരു വിവിധോദ്ദേശ്യ സ്റ്റേഡിയമായ ഇത് രഞ്ജി ട്രോഫി, സന്തോഷ് ട്രോഫി, ദേശീയ കായികമേള ഉൾപ്പെടെ നിരവധി കായിക മാമാങ്കങ്ങൾക്ക് വേദിയായിട്ടുണ്ടു്. മുപ്പത്തിയഞ്ചാം ദേശീയ കായികമേള കൊല്ലത്തു വച്ചായിരിക്കും. കൊല്ലം ടെന്നിസ് കോർട്ട്, കർബാല ഗ്രൗണ്ട്, അത്ലറ്റിക് ക്ലബ് ഗ്രൗണ്ട്, നഗരത്തിനുള്ളിലെ ആശ്രാമം മൈതാനം, പീരങ്കി മൈതാനം എന്നിവ വിവിധ കായിക മേളയ്ക്കും വാമപ് മേളകൾക്കും ഉപയോഗിക്കാവുന്നതാണു്.
വർഷം | ദിവസം | കളി | ടീമുകൾ |
---|---|---|---|
1979 | 3 നവംബർ | 1979/80 | കേരളം - ആന്ധ്ര |
1988 | 10 ഡിസംബർ | രഞ്ജി 1988/89 | കേരളം ഗോവ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.