കുരിശിലേറ്റിയുള്ള വധശിക്ഷ
From Wikipedia, the free encyclopedia
കുറ്റവാളികളെ ഒരു മരക്കുരിശിൽ ആണിയടിച്ച് തളച്ചിട്ട് വധശിക്ഷ നടപ്പാക്കുന്ന രീതിയാണ് കുരിശിലേറ്റൽ. വധശിക്ഷക്ക് വിധിക്കപ്പെട്ടവന് വേദനാജനകവും പീഡാഭരിതവുമായ ഒരു മരണം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ രൂപപ്പെടുത്തിയതും പ്രാചീനവുമായ ഒരു ശിക്ഷാരീതിയാണിത്.
സെല്യൂസിഡ് സാമ്രാജ്യം, കാർത്തേജ്, റോമാ സാമ്രാജ്യം എന്നിവിടങ്ങളിൽ ബി.സി. നാലാം ശതകം മുതൽ ക്രിസ്തുവിനു ശേഷം നാലാം ശതകം വരെ കുരിശിലേറ്റൽ താരതമ്യേന കൂടിയ തോതിൽ നടപ്പാക്കപ്പെട്ടിരുന്നുവത്രേ. യേശുക്രിസ്തുവിനോടുള്ള ബഹുമാനത്താൽ കോൺസ്റ്റന്റെൻ ചക്രവർത്തി 337-ൽ ഈ ശിക്ഷാരീതി നിർത്തലാക്കുകയുണ്ടായി.[1][2] ഇത് ജപ്പാനിലും ഒരു ശിക്ഷാരീതിയായി ഉപയോഗത്തിലുണ്ടായിരുന്നു. അവിടെ ചില ക്രിസ്ത്യാനികളെ (ജപ്പാനിലെ ഇരുപത്താറു രക്തസാക്ഷികൾ) ഇപ്രകാരം വധിച്ചിട്ടുണ്ട്.
കത്തോലിക്കാ സഭയിലും, പൗരസ്ത്യ ഓർത്തഡോക്സ് സഭയിലും മറ്റും, യേശുവിന്റെ ദേഹബിംബം പേറുന്ന കുരിശ് അഥവാ 'ക്രൂശിതരൂപം' ഒരു പ്രധാന മതചിഹ്നമാണ്. എന്നാൽ പ്രൊട്ടസ്റ്റന്റ് സഭകളും മിക്ക ഓറിയന്റൽ ഓർത്തഡോക്സ് സഭകളും യേശുവിന്റെ രൂപമില്ലാത്ത കുരിശാണ് ഉപയോഗിക്കുന്നത്.