അഴീക്കോടൻ രാഘവൻ
From Wikipedia, the free encyclopedia
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിര നേതാവായിരുന്നു അഴീക്കോടൻ രാഘവൻ (ജീവിതകാലം: ജൂലൈ 1, 1919 - സെപ്റ്റംബർ 23, 1972).[1] കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും അനുബന്ധ തൊഴിലാളി സംഘടനകളും കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നിർണ്ണായകപങ്ക് വഹിച്ചിട്ടുണ്ട്.
അഴീക്കോടൻ രാഘവൻ | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1919-07-01)1 ജൂലൈ 1919 തെക്കി ബസാർ, കണ്ണൂർ, കേരളം |
മരണം | 23 സെപ്റ്റംബർ 1972(1972-09-23) (പ്രായം 53) തൃശ്ശൂർ, കേരളം |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | സി.പി.ഐ.(എം) |
പങ്കാളി | മീനാക്ഷി അഴീക്കോടൻ |
കുട്ടികൾ | ശോഭ അഴീക്കോടൻ സുധ അഴീക്കോടൻ മധു അഴീക്കോടൻ ജ്യോതി അഴീക്കോടൻ സാനു അഴീക്കോടൻ |
വസതി | കണ്ണൂർ |
ഒരു സാധാരണകുടുംബത്തിലാണ് രാഘവൻ ജനിച്ചത്. പ്രാഥമികവിദ്യാഭ്യാസം മാത്രമേ അദ്ദേഹത്തിന് ലഭിച്ചിരുന്നുള്ളു. ബീഡിതെറുപ്പു ജോലി പഠിച്ചു. പിന്നീട് ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ച്, സംഘടനാ രംഗത്തേക്കു വന്നു. കോൺഗ്രസ്സിൽ അംഗത്വമെടുത്തുവെങ്കിലും, പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ കമ്മ്യൂണിസത്തിലേക്കെത്തി. പി.കൃഷ്ണപിള്ളയായിരുന്നു രാഷ്ട്രീയഗുരു. കണ്ണൂരിൽ കമ്മ്യൂണിസ്റ്റ് വിരോധികളോട് എതിർത്ത് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. മികച്ച ഒരു പ്രസംഗകൻ കൂടിയായിരുന്നു അദ്ദേഹം.
1950-ൽ അറസ്റ്റിലായി. ജയിൽവിമോചിതനായശേഷം തൊഴിലാളിയൂണിയൻ രംഗത്ത് പ്രവർത്തിച്ചു. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.എമ്മിനൊപ്പം നിന്നു. സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. ദേശാഭിമാനിയുടെ ഭരണസമിതി ചെയർമാനായിരുന്നു. 1964-ൽ ചൈനാ ചാരനെന്നാരോപിച്ച് ജയിലിലടയ്ക്കപ്പെട്ടു. 1972 സെപ്തംബർ 23-ന് തൃശ്ശൂരിൽ വച്ച് കുത്തേറ്റ് അന്തരിച്ചു.[2] മരിക്കുമ്പോൾ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഐക്യമുന്നണി കൺവീനറും ആയിരുന്നു.