തിരുവത്താഴം
From Wikipedia, the free encyclopedia
ക്രിസ്തു തന്റെ പീഡാനുഭവത്തിനും മരണത്തിനും മുമ്പ് പന്ത്രണ്ട് ശിഷ്യരുമൊത്തു നടത്തിയ അത്താഴം ആണു തിരുവത്താഴം എന്നു അറിയപ്പെടുന്നത്. ക്രിസ്തുവിന്റെ അന്ത്യ അത്താഴമെന്നും പെസഹാ ഭക്ഷണം എന്നും ഇത് അറിയപ്പെടുന്നു. ക്രിസ്തുവിന്റെ ജീവചരിത്രം രചിച്ച മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നിവരുടെ സുവിശേഷങ്ങളിൽ ഈ സംഭവം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ക്രിസ്തുവിന്റെ കാലത്തിനു മുമ്പു തന്നെ യഹൂദർ ആചരിച്ചിരുന്ന ഒരു പെരുന്നാളാണ് പെസഹാ ഭക്ഷണം. യഹൂദവത്സരത്തിലെ ആദ്യമാസമായ നിസ്സാൻ മാസത്തിലെ 14-ാം തീയതിയാണ് പെസഹാ ഭക്ഷണം കഴിച്ചിരുന്നത്. അന്നേ ദിവസം യഹൂദ ദേവാലയങ്ങളിൽ കുഞ്ഞാടുകളെ ബലി അർപ്പിക്കുന്ന പതിവും ഉണ്ടായിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ എന്നും ഈ നാൾ അറിയപ്പെട്ടിരുന്നു.
എ.ഡി. 33-ൽ (ചിലരുടെ അഭിപ്രായത്തിൽ എ.ഡി. 29-ൽ) നിസ്സാൻ മാസത്തിലെ 14-ാം തീയതി ഒരു വ്യാഴാഴ്ചയായിരുന്നു. ആ ദിവസത്തിൽ ക്രിസ്തുവിന്റെ പെസഹാ ഭക്ഷണം എവിടെയാണ് ഒരുക്കേണ്ടതെന്ന് ശിഷ്യന്മാർ അദ്ദേഹത്തോടു ചോദിച്ചു. അത് ഒരുക്കാനുള്ള സ്ഥലവും ക്രിസ്തു നിർദ്ദേശിച്ചു. അരിമത്യയിലെ ധനാഢ്യനായ ജോസഫ് എന്നയാളിന്റെ ഭവനത്തിലെ വിശാലമായൊരു ഹാളിലാണ് ക്രിസ്തുവിന്റെ പെസഹാ ഭക്ഷണം ഒരുക്കിയത്. ഇത് ഒരുക്കുവാൻ പത്രോസ്, യോഹന്നാൻ എന്നീ ശിഷ്യന്മാരെ ക്രിസ്തു നിയോഗിച്ചതായും കാണുന്നു. അന്നു വൈകുന്നേരം ക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരുമൊത്ത് അത്താഴ ശാലയിൽ പ്രവേശിച്ചു. ക്രിസ്തുവിന്റെ ജീവിതത്തിലെ അതിപ്രധാനമായൊരു സംഭവമായിരുന്നു ഈ അത്താഴം.