മൈക്കെലാഞ്ജലോ
From Wikipedia, the free encyclopedia
മൈക്കെലാഞ്ജലോ എന്ന ഒറ്റപ്പേരിൽ സാധാരണ അറിയപ്പെടുന്ന മൈക്കെലാഞ്ജലോ ദ ലോദൊവിചൊ ബ്വൊനറൊത്തി സിമോനി (മാർച്ച് 6, 1475 - മാർച്ച് 18, 1564) ഇറ്റാലിയൻ ശിൽപിയും ചിത്രകാരനും കവിയും നിർമ്മാണവിദഗ്ദ്ധനും ആയിരുന്നു.[2] കലയുടെ ലോകത്തിനപ്പുറത്ത് കാര്യമായി വ്യാപരിക്കാതിരുന്നിട്ടും, താൻ തെരഞ്ഞെടുത്ത മേഖലയുടെ വിവിധ ശാഖകളിൽ പ്രകടിപ്പിച്ച പ്രതിഭാവൈവിദ്ധ്യവും തികവും കണക്കിലെടുത്ത്, അദ്ദേഹത്തെ സമകാലീനനും എതിരാളിയും മറ്റൊരു ഇറ്റാലിയൻ സ്വദേശിയുമായിരുന്ന ലിയനാർഡോ ഡാ വിഞ്ചിക്കൊപ്പം, തികവുറ്റ രണ്ടു നവോത്ഥാനനായകന്മാരിൽ ഒരാളായി പരിഗണിച്ചുവരുന്നു.
മികലാഞ്ചലൊ | |
മൈക്കെലാഞ്ജലോയുടെ രേഖാചിത്രം - ദനിയെല്ലെ ദ വൊൽതെറായുടെ രചന | |
ജനനപ്പേര് | മൈക്കെലാഞ്ജലോ ദ ലൊദൊവീചൊ ബ്വൊനറൊത്തി സിമോനി |
ജനനം | (1475-03-06)മാർച്ച് 6, 1475 ഇതാലിയയിലെ തുസ്കനിയിൽ പെട്ട കപ്രെസെയിലെ അരെറ്റ്സൊ എന്ന സ്ഥലത്തിനടുത്ത് |
മരണം | ഫെബ്രുവരി 18, 1564(1564-02-18) (പ്രായം 88) റോം |
പൗരത്വം | ഇതാലിയ |
രംഗം | ശില്പി, ചിത്രകാരൻ, നിർമ്മാതാവ്, കവി |
പരിശീലനം | ദൊമെനിക്കോ ഗിർലാൻദായോയുടെ കീഴിൽ പരിശീലനം നേടി.[1] |
പ്രസ്ഥാനം | ഇറ്റാലിയൻ നവോത്ഥാനം |
ദീർഘമായ ജീവിതത്തിനിടെ വിവിധമേഖലകളിൽ മൈക്കലാഞ്ചലോ നൽകിയ സംഭാവനകൾക്ക് കണക്കില്ല; അദ്ദേഹത്തിന്റേതായും അദ്ദേഹത്തെക്കുറിച്ചും ഉള്ള കരടുകളുടേയും കത്തിടപാടുകളുടേയും സ്മരണകളുടേയും ബഹുലതകൂടി കണക്കിലെടുത്താൽ, പതിനാറാം നൂറ്റാണ്ടിലെ കലാനായകന്മാരിൽ ഏറ്റവുമേറെ രേഖകൾ അവശേഷിപ്പിച്ചുപോയത് മൈക്കെലാഞ്ജലോ ആയിരിക്കും. അദ്ദേഹത്തിന്റെ രണ്ട് ഏറ്റവും പ്രശസ്തസൃഷ്ടികളായ പ്യേത്താ, ദാവീദ് എന്നിവ, മുപ്പതുവയസ്സ് തികയുന്നതിനുമുൻപ് പൂർത്തിയാക്കപ്പെട്ടവയാണ്. ചിത്രകലയെക്കുറിച്ച് കാര്യമായ മതിപ്പ് പ്രകടിപ്പിക്കാതിരുന്ന മികലാഞ്ചെലോ, റോമിലെ സിസ്റ്റൈൻ ചാപലിന്റെ മച്ചിന്മേൽ ബൈബിളിലെ സൃഷ്ടിയുടെ കഥയും, ചുവരിന്മേൽ ക്രൈസ്തവസങ്കല്പത്തിലെ അന്ത്യവിധിരംഗങ്ങളും വരച്ചുചേർത്ത് അനശ്വരനായി. പാശ്ചാത്യകലയുടെ ചരിത്രത്തെ ഏറ്റവുമേറെ സ്വാധീനിച്ച രണ്ടു ചുവർ ചിത്രങ്ങളാണവ. ജീവിതാവസാനത്തോടടുത്ത് റോമിൽ തന്നെയുള്ള പത്രോസിന്റെ ബസിലിക്കായുടെ താഴികക്കുടം അദ്ദേഹം രൂപകല്പന ചെയ്തു.
ജീവിച്ചിരിക്കുമ്പോൾ തന്നെ ജീവചരിത്രം എഴുതപ്പെട്ട ആദ്യത്തെ പാശ്ചാത്യകലാകാരനാണ് അദ്ദേഹമെന്നത് മികെലാഞ്ചലോയുടെ വിശേഷസ്ഥാനത്തിന് തെളിവാണ്.[3] രണ്ടു ജീവചരിത്രങ്ങളാണ് അക്കാലത്ത് എഴുതപ്പെട്ടത്; നവോത്ഥാനാരംഭം മുതൽ കലയുടെ ലോകം കൈവരിച്ച നേട്ടങ്ങളുടെ പരകോടിയായാണ് ആ ജീവചരിത്രങ്ങളിലൊന്നിൽ ഗിയോർഗിയോ വാസാരി മികെലാഞ്ചെലോയെ ചിത്രീകരിച്ചത്. ഈ നിലപാട് കലാചരിത്രകാരന്മാർ നൂറ്റാണ്ടുകളോളം പിന്തുടർന്നു. ജീവിതകാലത്ത് അദ്ദേഹം ദൈവികൻ(Il Divino) എന്നുപോലും വിളിക്കപ്പെട്ടിരുന്നു.[4] അദ്ദേഹത്തിൻറെ കലയുടെ ഗാംഭീര്യമാണ് സമകാലീനർ ഏറ്റവും ആദരിച്ചത്. മൈക്കെലാഞ്ജലോയുടെ തീവ്രവും വ്യക്തിനിഷ്ടവുമായ ശൈലിയെ അനുകരിക്കാനുള്ള അനന്തരഗാമികളുടെ ശ്രമമാണ് പാശ്ചാത്യകലയിൽ നാവോത്ഥാനപരകോടിയെ പിന്തുടർന്നുണ്ടായ മാനറിസം എന്ന പ്രസ്ഥാനത്തിനു കാരണമായത്.