പ്രെസ്റ്റർ ജോൺ
From Wikipedia, the free encyclopedia
പന്ത്രണ്ടു മുതൽ പതിനേഴുവരെ നൂറ്റാണ്ടുകളിൽ യൂറോപ്പിൽ പ്രചാരത്തിലിരുന്ന ഒരു കഥയിൽ, പൗരസ്ത്യദേശത്ത്, മുസ്ലിങ്ങളുടേയും "വിഗ്രഹാരാധകരുടേയും" രാജ്യങ്ങൾക്കിടയിൽ മറഞ്ഞുകിടക്കുന്നതായി സങ്കല്പിക്കപ്പെട്ട സമ്പന്നമായ ക്രൈസ്തവദേശത്തെ രാജാവായിരുന്നു പ്രെസ്റ്റർ ജോൺ. ഈ രാഷ്ട്രത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള കഥകൾ മദ്ധ്യകാല യൂറോപ്യൻ ഭാവനയുടെ വർണ്ണപ്പൊലിമയാർന്ന ഭാഗങ്ങളിലൊന്നാണ്. യേശുവിന്റെ പിറവിക്കഥകളിൽ പരാമർശിക്കപ്പെടുന്ന മൂന്നു പൂജരാജാക്കന്മാരിൽ ഒരാളുടെ പിൻഗാമിയായി കരുതപ്പെട്ട പ്രെസ്റ്റർ ജോൺ, വിശുദ്ധനും ഉദാരനിധിയുമായ ഒരു ഭരണാധികാരിയായി സങ്കല്പിക്കപ്പെട്ടു. വിചിത്രജീവികൾ നിറഞ്ഞ അദ്ദേഹത്തിന്റെ ധനികദേശത്തായിരുന്നു മാർ തോമാ ക്രിസ്ത്യാനികളുടെ പാത്രിയർക്കീസ് വാണിരുന്നതെന്നും വിശ്വസിക്കപ്പെട്ടുപോന്നു. "അലക്സാണ്ടറുടെ കവാടം", "യുവത്വത്തിന്റെ ജലധാര" തുടങ്ങിയ അതിശയങ്ങൾ അടങ്ങിയ അദ്ദേഹത്തിന്റെ രാജ്യം, ഭൗമികപറുദീസയുമായി അതിർത്തി പങ്കിട്ടിരുന്നു. രാജ്യത്തിലെ പ്രവിശ്യകളെല്ലാം കാണാമായിരുന്ന ഒരു കണ്ണാടി അദ്ദേഹത്തിനുണ്ടായിരുന്ന വിശിഷ്ടവസ്തുക്കളിൽ പെട്ടിരുന്നു. മദ്ധ്യ-നവോത്ഥാന കാലങ്ങളിൽ, രാജാക്കന്മാരുടെ കീഴിലുള്ള പ്രദേശങ്ങളുടെ വിശദാംശങ്ങൾ വിവരിച്ച് ചുമതലകൾ കല്പിച്ചുകൊടുക്കുന്നതിനായി നിർമ്മിക്കപ്പെട്ട "സ്പെക്ക്യുലം" സാഹിത്യത്തിന്റെ(speculum literature) ആദ്യമാതൃക ഈ കണ്ണാടിയാണ്.[1]
പ്രെസ്റ്റർ ജോണിന്റെ ദേശമായി ആദ്യം സങ്കല്പിക്കപ്പെട്ടത് ഇന്ത്യയാണ്; ഇന്ത്യയിൽ നെസ്തോറിയൻ ക്രിസ്ത്യാനികളുടെ പ്രേഷിതദൗത്യം നേടിയ വിജയത്തെക്കുറിച്ചുള്ള കഥകളും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തോമസ് അപ്പസ്തോലന്റെ യാത്രകളെ സംബന്ധിച്ച് "തോമായുടെ നടപടികൾ" എന്ന അപ്രമാണിക ഗ്രന്ഥത്തിലുണ്ടായിരുന്ന വിവരണങ്ങളും ഈ കഥാസമൂഹത്തിന്റെ ആദ്യബീങ്ങളായിരിക്കാം. പാശ്ചാത്യലോകവും മംഗോളിയരുമായുണ്ടായ സമ്പർക്കത്തെ തുടർന്ന്, പ്രെസ്റ്റർ ജോണിന്റെ ദേശം മദ്ധ്യേഷ്യയിലാണെന്ന് കരുതപ്പെട്ടു. ഏറ്റവും ഒടുവിൽ പോർത്തുഗീസ് സഞ്ചാരികളാകട്ടെ, എത്യോപ്യയിൽ പ്രെസ്റ്റർ ജോണിനെ തങ്ങൾ കണ്ടെത്തിയതായി വിശ്വസിച്ചു. അങ്ങനെ, ഒട്ടേറെ തലമുറകളിൽ സാഹയാത്രികരുടെ ഭാവനയെ ദീപ്തമാക്കിയ അന്വേഷണങ്ങളുടെ പിടികിട്ടാത്ത കേന്ദ്രമായിരുന്നു പ്രെസ്റ്റർ ജോണിന്റെ സങ്കല്പദേശം. വംശീയവും മതപരവുമായ സംഘർഷങ്ങൾ മൂലം ദേശാതിവർത്തിയായ മാനവീയസങ്കല്പം അസാദ്ധ്യമായിരുന്ന യുഗങ്ങളിൽ, സംസ്കാരങ്ങൾക്കും ഭൂപ്രകൃതികൾക്കും ഉപരിയായി മനുഷ്യജാതിയെ മുഴുവൻ ഉൾക്കൊള്ളുന്ന ക്രിസ്തീയ സാർവലൗകികതയെക്കുറിച്ചുള്ള യൂറോപ്യൻ ധാരണകളുടെ കേന്ദ്രപ്രതീകമായി പ്രെസ്റ്റർ ജോൺ നിലകൊണ്ടു.